പ്രസാർ ഭാരതിയെ കാവിവത്ക്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഡി വൈ എഫ് ഐ. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യു എൻ ഐ പോലെയുള്ള രാജ്യത്തെ പ്രമുഖ ഏജൻസികളെ ഒഴിവാക്കി കൊണ്ടാണ് സംഘ രാഷ്ട്രീയത്തിന് കുഴലൂത്ത് നടത്തുന്ന ഒരു സ്ഥാപനത്തെ പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സാക്കി മാറ്റിയതെന്ന് ഡി വൈ എഫ് ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേന്ദ്രസർക്കാർ രാജ്യത്തെ ഔദ്യോഗിക വാർത്താ മാധ്യമ സംവിധാനമായ പ്രസാർ ഭാരതിയെ കൂടി അവരുടെ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി കാവിവത്ക്കരിക്കുവാൻ ഉള്ള ആപത്കരമായ നീക്കമാണ് നടത്തുന്നത്. ദൂരദർശനും ആൾ ഇന്ത്യ റേഡിയോയും ഉൾപ്പെടുന്ന പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സായി "ഹിന്ദുസ്‌ഥാൻ സമാചാർ" എന്ന സംഘപരിവാർ ബന്ധമുള്ള സ്ഥാപനത്തെ നിയമിച്ചിരിക്കുകയാണ്.
പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യു എൻ ഐ പോലെയുള്ള രാജ്യത്തെ പ്രമുഖ ഏജൻസികളെ ഒഴിവാക്കി കൊണ്ടാണ് സംഘ രാഷ്ട്രീയത്തിന് കുഴലൂത്ത് നടത്തുന്ന ഒരു സ്ഥാപനത്തെ പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സാക്കി മാറ്റിയത്. വിശ്വഹിന്ദു പരിഷത്തിന്റെ സ്‌ഥാപക ജനറൽ സെക്രട്ടറിയും ആർഎസ്എസ് നേതാവുമായിരുന്ന ശിവ്റാം ശങ്കർ ആപ്തേ സ്ഥാപിച്ച ഹിന്ദുസ്ഥാൻ സമാചാർ ആർ.എസ്.എസിനായി വാർത്ത നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ഏജൻസിയാണ്.
ഇന്ത്യൻ മാധ്യമ രംഗത്തെ മുഴുവൻ കോർപ്പറേറ്റുകൾ കയ്യടക്കുന്ന കാലത്ത് ഔദ്യോഗിക വാർത്താ സംവിധാനങ്ങളെ വർഗ്ഗീയ വത്ക്കരിക്കുക കൂടി ചെയ്യുന്നത് ജനതയോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യവും വിയോജിപ്പിന്റെ രാഷ്ട്രീയവും അടിച്ചമർത്തുവാനും , അറിയാനുള്ള ജനതയുടെ അവകാശത്തെ പോലും ഹനിച്ച് ഈ മേഖല പൂർണ്ണമായും കാവിവത്ക്കരിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്.
പ്രസാർ ഭാരതിയെ കാവിവത്ക്കരിക്കാനുള്ള ഈ നീക്കം അപകടകരവും പ്രതിഷേധാർഹവുമാണ്. ഇത് ജനാധിപത്യ സമൂഹം എതിർത്തു തോൽപ്പിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക