റായ്പൂര്‍: കോൺഗ്രസിന്‍റെ 85-ാമത് പ്ലീനറി സമ്മേളനത്തില്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. "ഭാരത് ജോഡോ യാത്രയോടെയാണ് എന്‍റെ ഇന്നിംഗ്‌സ് അവസാനിക്കുന്നത്. ഇത് ഏറെ ആഹ്ളാദം നല്‍കുന്ന കാര്യമാണ്. ഭാരത് ജോഡോ യാത്ര വലിയൊരു വഴിത്തിരിവായിരുന്നു. രാജ്യത്തെ ജനങ്ങള്‍ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ട് എന്ന് യാത്ര തെളിയിച്ചു.'’ സോണിയാ ഗാന്ധി പറഞ്ഞു. പ്ലീനറി സമ്മേളനത്തിനിടെ മുതിര്‍ന്ന നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് സോണിയാ ഗാന്ധി നിര്‍ണ്ണായക തീരുമാനം അറിയിച്ചത്.
''രാജ്യവും പാര്‍ട്ടിയും കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടമാണിത്. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ്. ബിജെപിയും ആര്‍ എസ് എസും സ്ഥാപനങ്ങളോരോന്നും പിടിച്ചെടുക്കുകയും അട്ടിമറിക്കുകയും ചെയ്യുകയാണ്. രാജ്യത്തിന്റെ പൊതുസമ്പത്ത് കുത്തകകള്‍ക്ക് തീറെഴുതുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. പൊതുവായ താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്."-സോണിയ ഗാന്ധി തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ പറഞ്ഞു.
മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന ഒരു ദശാബ്ദക്കാലം യാതൊരു പ്രതിസന്ധികളുമില്ലാതെ കോണ്‍ഗ്രസിനെ നയിച്ച സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധിക്കായി സ്ഥാനമൊഴിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിഞ്ഞതോടെ താല്‍ക്കാലിക അധ്യക്ഷയായി അവര്‍ വീണ്ടും ചുമതല ഏറ്റെടുത്തു. പിന്നീട് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെയാണ് സോണിയാ ഗാന്ധി താല്‍ക്കാലിക അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്.
റായ്പൂരിലാണ് മൂന്ന് ദിവസം നീളുന്ന എഐസിസി പ്ലീനറി സമ്മേളനം നടക്കുന്നത്. മല്ലികാർജുൻ ഖാർഗെ പാര്‍ട്ടിയുടെ ആഭ്യന്തര മുഖമാകുമ്പോൾ രാഹുൽ ഗാന്ധി പാർട്ടിയുടെ ബാഹ്യമുഖമാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. സംഘടനയുടെ ആഭ്യന്തര കാര്യങ്ങൾ കോൺഗ്രസ് അധ്യക്ഷൻ കൈകാര്യം ചെയ്യണമെന്നും പൊതുജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധം ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി പ്രവർത്തിക്കണമെന്നുമാണ് നേതാക്കള്‍ക്കിടയിലെ ധാരണ.