എറണാകുളം: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വീട്ടിലെത്തി സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തുവെന്ന വാര്‍ത്ത നിഷേധിച്ച് ദല്ലാള്‍ നന്ദകുമാര്‍. ഇ പി ജയരാജനെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വീട്ടില്‍ വന്നിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങളിലേക്ക് ഇ പി ജയരാജന്‍ യാദൃശ്ചികമായി എത്തിയതാണ്. അവിടെവച്ച് മുതിർന്ന ആളെന്ന നിലയിൽ തന്റെ അമ്മയെ ഷാളണിയിക്കുകയായിരുന്നു. കെ.വി.തോമസിനെയും താന്‍ ക്ഷണിച്ചിട്ടില്ലെന്നും നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്‍റെ വീട്ടിലേക്ക് ഇ പി ജയരാജന്‍ വന്നിട്ടില്ല. ഒരു പൊതു ചടങ്ങിലേക്കാണ് അദ്ദേഹം എത്തിയത്. ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി 8 ദിവസം 3 നേരം എല്ലാവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഭക്ഷണം നല്‍കുന്ന ചടങ്ങുണ്ട്. അതിലേക്കാണ് അദ്ദേഹം എത്തിയത്. ഇതുവരെ 4000 പേര്‍ ഭക്ഷണം കഴിച്ച ചടങ്ങ് എങ്ങനെ സ്വകാര്യമാകും. സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എം.പി.മുരളീധരനാണ് ഇ പി ജയരാജനെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചത് - നന്ദകുമാര്‍ പറഞ്ഞു. ഇ.പി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ഇ പി ജയരാജനും രംഗത്തെത്തിയിരുന്നു. ദല്ലാള്‍ നന്ദകുമാറിന്‍റെ വീട്ടില്‍ പോയെന്ന പ്രചരണം പച്ചക്കള്ളമാണ്. വെണ്ണല തൈക്കാട്ട് ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തത് ഭാരവാഹിയായ എം പി മുരളിധരന്‍ ക്ഷണിച്ചതിനാലാണ്. ഇത് നേരത്തെ തീരുമാനിച്ചതായിരുന്നില്ല. കെ വി തോമസ് അടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രഭാരാവാഹികള്‍ ആവശ്യപ്പെട്ടു. അവരു തന്ന പൊന്നാടയാണ് ആ അമ്മയെ അണിയിച്ചത്. പരിപാടിയില്‍ നന്ദകുമാറുമുണ്ടായിരുന്നു. എന്നാല്‍ അത് നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിയില്ലായിരുന്നു. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.