ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അടുത്ത ദിവസം വീണ്ടും ഹര്‍ജി പരിഗണിക്കുന്നതുവരെ പവന്‍ ഖേരയ്ക്ക് ജാമ്യം അനുവദിക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കി. ചൊവ്വാഴ്ച വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. അടുത്തിടെ ഗൗതം അദാനി വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് നടത്തിയ പത്രസമ്മേളനത്തിൽ നരേന്ദ്ര ദാമോദർ ദാസ് മോദിയെ ‘നരേന്ദ്ര ഗൗതംദാസ് മോദി’ എന്ന് പവൻ ഖേര വിശേഷിപ്പിച്ചിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പവന്‍ ഖേരയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസുകൾ ഒന്നിച്ചാക്കണമെന്ന പവൻ ഖേരയുടെ ആവശ്യം കോടതി അംഗീകരിച്ചു. പവൻ ഖേരയ്ക്കെതിരെ കേസെടുത്ത അസം, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസ് നൽകും. ഡല്‍ഹി വിമാനത്താവളത്തില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെയാണ് പവന്‍ ഖേരയെ പൊലീസ് അറസ്റ്റ് ചെയ്തത്. റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. കോൺഗ്രസ് നേതാക്കളായ സുപ്രിയ ശ്രീനേറ്റ്, രൺദീപ് സിങ് സുർജേവാല, കെ.സി വേണുഗോപാൽ എന്നിവരും പ്രതിനിധി സംഘത്തിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പവൻ ഖേരയെ ആദ്യം ഇന്‍ഡിഗോ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയും കേസുള്ളതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ എന്ത് കേസാണ് തന്‍റെ പേരിലുള്ളതെന്ന പവന്‍ ഖേരയുടെ ചോദ്യത്തിന് മറുപടി പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ലഗേജ് പരിശോധിക്കണമെന്ന് പറഞ്ഞ് പവന്‍ ഖേരയോട് വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.