കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായുളള ചര്‍ച്ച ബിജെപിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുളള ആര്‍എസ്എസിന്റെ തന്ത്രമാണെന്ന് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് തീവ്രത പോരെന്ന് മറ്റുളളവരെ ഉപദേശിക്കുന്ന, മറ്റ് മുസ്ലീം സംഘടനകളുടെ ബിജെപി വിരുദ്ധതയെ ചോദ്യംചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയാണ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്നും മുസ്ലീം സമുദായത്തെ ഒറ്റുകൊടുക്കുന്നതിന് സമാനമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തിയതെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മുസ്ലീം സമുദായത്തിനോ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കോ ഗുണമുളള ഒരു സമീപനവും ഈ ചര്‍ച്ചകൊണ്ട് ആര്‍എസ്എസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രതിച്ഛായ വര്‍ധിക്കുക മാത്രമാണുണ്ടായത്. ഒരു ഭാഗത്ത് രാജ്യത്തെ മതേതര കക്ഷികള്‍ ഒന്നിച്ചുനില്‍ക്കാനുളള ശ്രമം നടത്തുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു മുന്നേറ്റം ശക്തിപ്പെടുന്നുണ്ട്. ഏകീകരണത്തിനായുളള ശ്രമങ്ങള്‍ പലകോണില്‍നിന്നും നടന്നുകൊണ്ടിരിക്കെ അതിന്റെയെല്ലാം നിറം കെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുസ്ലീം സമുദായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് മോശം പ്രവണതയാണ്'- സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആര്‍എസ്എസുമായി ചര്‍ച്ചയ്ക്കുളള സാഹചര്യമല്ല നിലവിലുളളതെന്നും അവരോട് പോരാടേണ്ട സമയമാണിതെന്നുമാണ് പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ജമാഅത്തെ ഇസ്ലാമി- ആര്‍എസ്എസ് ചര്‍ച്ചയെ വിമർശിച്ച് രംഗത്തെത്തി. 'വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. ആര്‍എസ്എസിന്റെ നയം മാറ്റാന്‍ ആരുവിചാരിച്ചാലും നടക്കില്ല. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. മതേതര ശക്തികളുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ജമാഅത്തെ ഇസ്ലാമി-ആര്‍എസ്എസ് കൂടിക്കാഴ്ച്ച'-എന്നാണ് കെ മുരളീധരന്‍ പറഞ്ഞത്.