തുര്‍ക്കി: തുര്‍ക്കി -സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 33,000 കടന്നു. തുർക്കിയിൽ 29,605 പേരും സിറിയയിൽ 3,576 പേരുമാണ് മരണപ്പെട്ടത്. സിറിയയില്‍ കൂടുതല്‍ പേര്‍ മരിച്ചത് വിമത പ്രദേശമായ ഇദ് ലിബിലിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തുര്‍ക്കിയില്‍ കൊല്ലപ്പെട്ട 1,100 അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ സിറിയയ്ക്ക് കൈമാറി. 1939 - ന് ശേഷം തുര്‍ക്കിയിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത മഞ്ഞു വീഴ്ച്ചയും ഇടയ്ക്കിടെ പെയ്യുന്ന മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
ഇന്ത്യൻ സൈന്യത്തിന്റെ വൈദ്യസഹായ സംഘം തുർക്കിയിലെ ഇസ്കെൻഡെറൂനിൽ താൽക്കാലിക ആശുപത്രി നിർമിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു. പാര്‍പ്പിടം, ഭക്ഷണം, കുടിവെള്ളം, വിദ്യുതി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ദുരന്തത്തെ അതിജീവിച്ചവര്‍ പോലും മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജർമൻ, ഇസ്രായേൽ, ഓസ്ട്രിയന്‍ രക്ഷാസംഘങ്ങള്‍ തുര്‍ക്കിയില്‍ നിന്ന് പിന്മാറി. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്മ്മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവര്‍ക്കുള്ള അടിയന്തിര ധനസഹായവും ഉള്‍പ്പെടെ 1. 78 ബില്ല്യണ്‍ ഡോളര്‍ ലോകബാങ്ക് തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.