തുര്‍ക്കി: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. വിജയ് കുമാര്‍ എന്നായാളുടെ മൃതദേഹമാണ് ലഭിച്ചത്. ദുരന്തത്തിൽ കൊല്ലപ്പെട്ട ഏക ഇന്ത്യക്കാരനാണ് ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാൾ സ്വദേശിയായ വിജയ്കുമാറെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 28,000 കവിഞ്ഞു. ഇനിയും കുറെയധികം ആളുകള്‍ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കടിയിലുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത മഞ്ഞു വീഴ്ച്ചയും ഇടയ്ക്കിടെ പെയ്യുന്ന മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യൻ സൈന്യത്തിന്റെ വൈദ്യസഹായ സംഘം തുർക്കിയിലെ ഇസ്കെൻഡെറൂനിൽ താൽക്കാലിക ആശുപത്രി നിർമിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. ഇന്നലെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു. പാര്‍പ്പിടം, ഭക്ഷണം, കുടിവെള്ളം, വിദ്യുതി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ദുരന്തത്തെ അതിജീവിച്ചവര്‍ പോലും മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്മ്മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവര്‍ക്കുള്ള അടിയന്തിര ധനസഹായവും ഉള്‍പ്പെടെ 1. 78 ബില്ല്യണ്‍ ഡോളര്‍ ലോകബാങ്ക് തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.