തിരുവനന്തപുരം: ശൈശവ വിവാഹത്തിന്‍റെ പേരില്‍ അസം സര്‍ക്കാര്‍ നടത്തുന്ന വികലമായ നിയമപ്രയോഗം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി കെ ശ്രീമതി. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞവര്‍ക്കെതിരെപോലും നടപടിയെടുക്കുന്നു. ശൈശവ വിവാഹത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ശക്തമായ പ്രചാരണം നടത്തിവരികയാണ്. എന്നാൽ ഇത്രയുംകാലം ബോധവൽക്കരണംപോലും നടത്താൻ തയ്യാറാകാത്ത സർക്കാരാണ് പുരുഷന്മാരെ വ്യാപകമായി അറസ്റ്റ് ചെയ്‌ത് കുടുംബങ്ങളെ വഴിയാധാരമാക്കുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു.
ശൈശവ വിവാഹ നിരോധന നിയമത്തിന്റെ മറവിൽ ചില ജില്ലകളിലാണ് നടപടികൾ. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം അസമിലെ 32 ശതമാനം സ്ത്രീകളും 18 വയസ്സിനുമുമ്പ് വിവാഹിതരാകുന്നുവെന്നാണ് കണക്ക്. പ്രശ്‌നത്തെ സാമൂഹികമായി കണ്ട് ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കാൻ ശ്രമം ഉണ്ടാവുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 2580 പേരെയാണ് അസമിലെ ബിജെപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശൈശവ വിവാഹമെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മുസ്ലിങ്ങളെ വേട്ടയാടുകയാണെന്നും ആരോപണം ഉയര്‍ന്നു വരുന്നുണ്ട്. മുസ്ലിം പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ അറസ്റ്റ് നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഇന്ത്യന്‍ പൗരന്മാരല്ലാത്ത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ അസമിലെ ഗോൾപാറ മേഖലയിൽ പണി കഴിപ്പിച്ചിട്ടുള്ള അഭയാര്‍ത്ഥി ക്യാമ്പിലാണ് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളായവരെയും പാർപ്പിച്ചിട്ടുള്ളതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.