തിരുവനന്തപുരം: കേരളം അതിജീവനത്തിന്‍റെ പാതയിലാണെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഓരോ പട്ടികവര്‍ഗ കുടുംബത്തിനും ഒരു ഉപജീവന സംരംഭം നടപ്പാക്കുന്നതിന് സഹായം നല്‍കുന്ന പദ്ധതികള്‍ ആവിഷ്കരിക്കും. പദ്ധതി പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുക ഗഡുക്കളായി നൽകും. ഊരുകളിൽ താമസിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ സഹായം ലഭിക്കും. ഇതിനായി 10 കോടി രൂപയാണ് സർക്കാർ വകയിരുത്തിയതെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് മെയ്ക് ഇന്‍ കേരള' പദ്ധതി ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ബാലഗോപാല്‍ പറഞ്ഞു. ഈ പദ്ധതിക്കായി 1000കോടി രൂപ അധികമായി അനുവദിക്കും. ഉല്പാദിപ്പിക്കാൻ സാധ്യതയുള്ള ഉല്പന്നങ്ങൾ കണ്ടെത്താനും ഉല്പാദനം പിന്തുണയ്ക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. കേരളത്തിലെ കാർഷിക മൂല്യവർധിത ഉല്പന്നങ്ങളുണ്ടാക്കുന്ന സ്റ്റാർട്ടപ്പുകൾക്കും 'മെയ്ക്ക് ഇൻ കേരള'യിലൂടെ പിന്തുണ നൽകുമെന്നും ധനമന്ത്രി സഭയില്‍ അറിയിച്ചു.
കണ്ണൂര്‍ ഐ ടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഈ വര്ഷം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ലൈഫ് സയന്‍സ് പാര്‍ക്കിനും മൈക്രോ ബയോ കേന്ദ്രത്തിനും 10 കോടി രൂപ വീതം വകയിരുത്തി. വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടാന്‍ 2000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കെ എന്‍ ബാലഗോപാലിന്‍റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണമാണ് നിയമസഭയില്‍ പുരോഗമിക്കുന്നത്.