ബംഗളുരു: ബിജെപിക്കും ജെഡിഎസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കർണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഇരുപാര്‍ട്ടികള്‍ക്കും ആശയങ്ങളോ യുക്തിയോ ഇല്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. 'ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) അധികാരത്തിനായി ബിജെപിക്കൊപ്പം പോകും. അവര്‍ക്ക് പ്രത്യേകിച്ച് പ്രത്യയശാസ്ത്രമൊന്നുമില്ല. എന്നാല്‍, ബിജെപി എന്നെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആക്കാമെന്ന് പറഞ്ഞാലും ഞാന്‍ ഒരിക്കലും അവര്‍ക്കൊപ്പം പോകില്ല. എന്റെ മൃതദേഹം പോലും ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം പോവില്ല'- സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം.
'ഞാന്‍ ഹിന്ദുവിരുദ്ധനാണ് എന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി നേതാവ് സി ടി രവി എന്നെ വിളിച്ചത് സിദ്ധരാമുല്ല ഖാന്‍ എന്നാണ്. ഗാന്ധിജി ഒരു യഥാര്‍ത്ഥ ഹിന്ദുവായിരുന്നു. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയെ ആരാധിക്കുന്ന ഹിന്ദുക്കളാണ് ബിജെപിക്കാര്‍. അവര്‍ക്ക് മാന്യതയുണ്ടോ? അവര്‍ക്കൊപ്പം ചേര്‍ന്ന ജെഡിഎസിന് മാന്യതയുണ്ടോ' - സിദ്ധരാമയ്യ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപിയുടെ നേതൃത്വത്തിലുളള നിലവിലെ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ പറഞ്ഞു. 'ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാവപ്പെട്ടവര്‍ക്കായി അന്നഭാഗ്യ യോജന കൊണ്ടുവന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തളളി. നേരത്തെ ഞാന്‍ 7 കിലോ അരി സൗജന്യമായി നല്‍കിയിരുന്നു. ഇപ്പോള്‍ ബിജെപി അത് 5 കിലോയാക്കി. ഇനി അധികാരത്തിലെത്തിയാല്‍ പത്തുകിലോ അരിയാണ് ഞങ്ങള്‍ നല്‍കുക. സംസ്ഥാനത്തെ വീട്ടമ്മമാര്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ നല്‍കും'- സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.