ചെന്നൈ: അനുവാദമില്ലാതെ പേരോ, ശബ്ദമോ, ചിത്രമോ വാണിജ്യാവശത്തിന് ഉപയോഗിക്കരുതെന്ന് നടന്‍ രജനികാന്ത്. നടന്‍റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടിയെടുക്കുമെന്ന് രജനികാന്തിന്റെ അഭിഭാഷകൻ എസ്. ഇളംഭാരതി അറിയിച്ചു. 'ഇന്ത്യന്‍ സിനിമയിലെ പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രശംസ നേടിയ ഒരാളാണ് രജനികാന്ത്. ഒരു നടൻ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ആരാധകർ 'സൂപ്പർസ്റ്റാർ' എന്ന് വിളിക്കുന്നു. സിനിമാ വ്യവസായത്തിലുടനീളമുള്ള അദ്ദേഹത്തിന്റെ ആരാധകവൃന്ദങ്ങളുടെ ബഹുമാനവും സ്നേഹവും വാക്കുക്കൾക്ക് അതീതമാണ്. അദ്ദേഹത്തിന്റെ പ്രശസ്തിക്കോ വ്യക്തിത്വത്തിനോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് തന്റെ കക്ഷിക്ക് വലിയ നഷ്ടമുണ്ടാക്കും'- അഭിഭാഷകൻ അറിയിച്ചു.
വിവിധ കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുകളെ ആകർഷിക്കുന്നതിനായി നടന്റെ പേര്, ശബ്ദം, ചിത്രം, ഫോട്ടോ, കാരിക്കേച്ചർ എന്നിവ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് രജനികാന്ത് പുതിയ നീക്കം നടത്തിയത്. അദ്ദേഹത്തിന്‍റെ ഈ തീരുമാനത്തെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. നടന്‍റെ ചിത്രം, ശബ്ദം, എന്നിവ ഉപയോഗിക്കുന്നതുവഴി ആരാധകര്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. എല്ലാ നടന്‍മാരും ഈ രീതി പിന്തുടരണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെടുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടുത്തിടെ ജനപ്രിയ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസവും ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ താരവുമായ അമിതാഭ് ബച്ചന്റെ ശബ്ദവും ചിത്രവും അനധികൃതമായി പരസ്യത്തില്‍ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പല കമ്പനികളും ഉത്പന്ന നിര്‍മ്മാതാക്കളും തങ്ങളുടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനത്തിനായി പരസ്യങ്ങളില്‍ അനധികൃതമായി തന്റെ പേരും ചിത്രവും ഉപയോഗിക്കുന്നുവെന്നും തന്റെ അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ബച്ചന്‍ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ച കോടതി ടെലികോം സേവനദാതാക്കളോടും മറ്റ് പരസ്യദാതാക്കളോടും കമ്പനികളോടും നടന്‍റെ അവകാശങ്ങള്‍ ഹനിക്കരുതെന്നും അനധികൃതമായി ബച്ചന്റെ പേരും ശബ്ദവും ചിത്രവും ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.