ഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ഒന്നും മറക്കാനില്ലെങ്കില്‍ ബിജെപി ഡോക്യുമെന്ററി വിലക്കുന്നത് എന്തിനാണെന്ന് യെച്ചൂരി ചോദിച്ചു. 'കേവലം ഒരു ഡോക്യുമെന്ററി നിരോധിക്കുന്നതിന് 'അടിയന്തര' അധികാരങ്ങൾ ദുരുപയോഗം ചെയ്യുന്നതിലൂടെ കേന്ദ്ര സർക്കാരിന്റെ സ്വഭാവം എന്താണെന്നു പുറത്തുവന്നിരിക്കുകയാണ്. 2002ലെ കലാപത്തിൽ ഗുജറാത്ത് സർക്കാരിന്റെ പങ്കിനെ കുറിച്ച് ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ ഡോക്യുമെന്ററി കാണുന്നതിൽ നിന്നും അഭിപ്രായം രൂപപ്പെടുത്തുന്നതിൽ നിന്നും ജനങ്ങളെ വിലക്കരുതെന്ന്' യെച്ചൂരി ആവശ്യപ്പെട്ടു.
അതേസമയം, ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം രീതികളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഒരാശയത്തേയും തടഞ്ഞുവെക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്യുമെന്ററി പ്രദര്‍ശനം തടയാതിരിക്കാൻ ജനാധിപത്യപരമായ പ്രതിഷേധമുണ്ടാവണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡോക്യുമെൻററിയെ കേന്ദ്ര സർക്കാർ എതിർക്കുന്നത് ഭീതി മൂലമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയും പ്രതികരിച്ചു. അന്താരാഷ്ട്ര തലത്തിൽ മോദിയുടെ പ്രതിച്ഛായ നഷ്ടമാകുമെന്ന ഭയമാണ് ഡോക്യുമെൻററിയെ എതിർക്കാൻ കാരണമെന്ന് എം എ ബേബി കുറ്റപ്പെടുത്തി. ആരും വെളിപ്പെടുത്താത്ത കാര്യങ്ങളല്ല ഡോക്യുമെന്ററിയിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദർശനം നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ കോളേജുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ് എഫ് ഐയും കെ എസ് യുവും അറിയിച്ചു.