ഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബി ബി സി ഡോക്യൂമെന്‍ററിക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ പി സായ്നാഥ്. 'കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് ബാലിശമായ നടപടിയാണ്. മോദിയെയോ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയോ വിമര്‍ശിക്കുന്ന എന്തിനെയും തുടച്ച് നീക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇപ്പോഴുണ്ടായിരിക്കുന്നത്. ഈ നീക്കം അപകടരമാണെന്നും' പി സായ്നാഥ് പറഞ്ഞു. ജയ്പൂർ സാഹിത്യോത്സവത്തിനിടെയാണ് സായ്നാഥ് കേന്ദ്ര സർക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിവാദ ഡോക്യൂമെന്‍ററിക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ചക്രവര്‍ത്തിയും കൊട്ടാര സേവകരും സുരക്ഷിതരല്ലെന്നതില്‍ ലജ്ജിക്കുന്നുവെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ബിബിസി തയ്യാറാക്കിയ ഡോക്യൂമെന്‍ററി ഇന്ത്യയില്‍ ആര്‍ക്കും കാണാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ ഉറപ്പാക്കുകയാണെന്നും മഹുവ മൊയ്ത്ര കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ മഹുവ വിമര്‍ശനം ഉന്നയിച്ചത്.
അതേസമയം, ഡോക്യുമെന്‍ററിയുടെ ചില ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ യുട്യൂബ് വിഡിയോയും അവയുടെ ലിങ്കുകളും നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വിവര സാങ്കേതികവിദ്യ ചട്ടം 2021 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയുടെ നടപടി. ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിഡിയോ, ലിങ്ക് തുടങ്ങിയവ ഇന്ത്യയിൽ ലഭ്യമാകില്ല.