ഡല്‍ഹി: രഞ്ജി ട്രോഫി മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സര്‍ഫറാസ് ഖാനെ ദേശിയ ടീമില്‍ ഉള്‍പ്പെടുത്താത്തില്‍ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. സെലക്ടർമാർക്ക് മെലിഞ്ഞ് വടിവൊത്തവരെ മാത്രമാണ് വേണ്ടതെങ്കില്‍ ഫാഷന്‍ ഷോയ്ക്ക് പോകണം. അതില്‍ നിന്നും കുറച്ച് മോഡലുകളെ തെരഞ്ഞുപിടിച്ച് അവരെ ബാറ്റിംഗ് ഏല്‍പ്പിക്കണമെന്നും ഗവാസ്ക്കര്‍ പറഞ്ഞു. ഡൽഹിക്കെതിരെ മുംബയ്ക്ക് വേണ്ടി 155 പന്തിൽ 125 റൺസ് നേടി മികച്ച ഫോമിൽ തുടരുന്ന 25കാരനായ താരത്തെ ഓസ്‌ട്രേലിയക്കെതിരായി നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റുകളിലേക്കുള്ള ടീമിൽ ഉള്‍പ്പെടുത്താത്തതിനെതിരെ മറ്റ് നിരവധി ക്രിക്കറ്റ് താരങ്ങളും വിമർശനം ഉന്നയിച്ചിരുന്നു.
'ഏറ്റവുമൊടുവിലെ കളിയിലും സെഞ്ച്വറി നേട്ടവുമായി മുംബൈ ഇന്ത്യന്‍സിന്‍റെ പ്രതീക്ഷയായി തുടരുന്ന സര്‍ഫറാസ് ഖാനെ മാറ്റി നിര്‍ത്തുന്ന ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ട്ര്‍മാര്‍ കാണിക്കുന്നത് അനീതിയാണ്. സര്‍ഫറാസ് ഖാന്‍ ഇപ്പോഴും ഫിറ്റാണ്. അദ്ദേഹത്തിന്‍റെ കളികളില്‍ നിന്നും ഇതുവ്യക്തമാണ്. സ്ലിം ആയിട്ടുള്ളവരെ മാത്രമാണ് നിങ്ങൾ തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഏതെങ്കിലും ഫാഷൻ ഷോയിൽ പോയി കുറച്ച് മോഡലുകളെ തിരഞ്ഞെടുത്ത് അവരുടെ കൈയിൽ ബാറ്റും ബോളും കൊടുത്ത് ടീമിൽ ഉൾപ്പെടുത്തണം. ശരീരഘടന നോക്കിയല്ല കളിക്കാരെ തെരഞ്ഞെടുക്കേണ്ടത് മറിച്ച് അവരുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം' - ഗവാസ്ക്കര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലായി തുടര്‍ച്ചയായി തിളങ്ങുന്ന സര്‍ഫറാസ് ഇത്തവണയെങ്കിലും ടീമില്‍ ഇടംപിടിക്കുമെന്നായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇത്തവണയും ദേശിയ ടീമില്‍ ഇടം നേടാന്‍ താരത്തിനായില്ല. ഈ സാഹചര്യത്തിലാണ് സര്‍ഫറാസ് ഖാന് പിന്തുണയുമായി ഗവാസ്ക്കര്‍ രംഗത്തെത്തിയത്.