പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനു മുന്നില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വഴങ്ങി. പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാർ നിലപാട് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വായിച്ചു. ഉള്ളടക്കത്തോട് വ്യക്‌തിപരമായ വിയോജിപ്പ് ഉണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് വായിക്കുന്നുവെന്ന ആമുഖത്തോടെയാണ് പതിനെട്ടാമത് ഖണ്ഡിക ഗവര്‍ണര്‍ വായിച്ചത്.
പൗരത്വം മതാധിഷ്ഠിതമാകരുതെന്ന് സംസ്ഥാന സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും നയപ്രഖ്യാപനത്തിലൂടെ ആവശ്യപ്പെട്ടു. ജനാധിപത്യത്തെ ശൂന്യമാക്കാൻ അനുവദിക്കില്ലെന്നും നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നു. നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരള സർക്കാറിന്റെ നടപടിയും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ശരിവെക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്നവരുടെ തെറ്റായ നയങ്ങൾ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നുവെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കുന്നു.
ഗവർണർ പൗരത്വനിയമത്തെ കുറിച്ചുള്ള ഭാഗം വായിച്ചപ്പോൾ ഭരണപക്ഷം ഡെസ്കിൽ അടിച്ചു സ്വാഗതം ചെയ്തു. നിയമ ഭേദഗതിക്ക് എതിരായ ഭാഗം വായിക്കണമെന്ന് ഇന്ന് രാവിലെയും മുഖ്യമന്ത്രിയുടെ ഓഫിസ് രാജ് ഭവനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. ഒടുവിൽ വിയോജിപ്പോടെ വായിക്കാം എന്ന നിലപാടിലേക്കു ഗവർണർ എത്തുകയായിരുന്നു. ഗവർണറുടെ വിയോജനകുറിപ്പ് സഭാ രേഖയിൽ കാണില്ല. ഗവർണർക്ക് വേണമെങ്കിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് സ്‌പീക്കർക്കു കത്തു നൽകാം. സാധാരണ നിലയിൽ അച്ചടിച്ച പ്രസംഗത്തിന് അപ്പുറം രേഖയിൽ ഉണ്ടാകില്ല.