ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരായാ ആക്രമണങ്ങൾ ജാമ്യമില്ലാ കുറ്റമാക്കി മാറ്റുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രകാശ് ജാവഡേക്കർ. ഇതിനായി 1897 ലെ പകർച്ചവ്യാധി രോഗ നിയമത്തിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ മന്ത്രിസഭാ യോഗത്തിന് ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കുറ്റക്കാർക്ക് മേൽ 50,000 മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴ ചുമത്തും. ആരോഗ്യ പ്രവർത്തകർക്ക് ഗുരുതരമായി പരിക്കുപറ്റിയ കേസുകളിൽ ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയു ചുമത്തും. കൊറോണ വൈറസ് പകർച്ചവ്യാധിക്കിടെ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം കേന്ദ്ര സർക്കാർ അംഗീകരിക്കില്ലെന്നും ജാവഡേക്കൽ പറഞ്ഞു.
വിഷയം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ് വഴി ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. ഡോക്ടർമാരുടെ സുരക്ഷ കേന്ദ്രം ഉറപ്പ് നൽകി. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് രാത്രി 9 മണിക്ക് ഐഎംഎ പ്രഖ്യാപിച്ച മെഴുകുതിരി കത്തിക്കൽ പ്രതിഷേധം കേന്ദ്രത്തിന്റെ ഉറപ്പിനെ തുടർന്ന് ഉപേക്ഷിച്ചു.
കൊവിഡ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 19 984 ആയി. അസുഖം ബാധിച്ച് 640 പേർ മരിച്ചു. വിവധ സംസ്ഥാനങ്ങളിൽ ഇന്നലെ 50 പേർ മരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് -5,218, ഗുജറാത്തിൽ 2,178 പേർക്കും ദില്ലി 2,156 പേർക്കും രോഗം ബാധിച്ചതായി പ്രകാശ് ജാവഡേക്കർ അറിയിച്ചു