ബ്രസീലിയ: ബ്രസീലിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ പ്രസിഡന്‍റ് ജെയ്ർ ബോൾസനാരോയുടെ അനുയായികള്‍ തിരികൊളുത്തിയ കലാപം ആളിപ്പടരുന്നു. ബ്രസീൽ പാർലമെൻ്റും സുപ്രീംകോടതിയും പ്രസിഡൻ്റിൻ്റെ കൊട്ടാരവും ആക്രമിക്കപ്പെട്ടു. ബ്രസീൽ പതാകയുടെ നിറമായ പച്ചയും മഞ്ഞയും വസ്ത്രങ്ങൾ ധരിച്ച് ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുകൂലികളാണ് തെരുവിലിറങ്ങിയത്. ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലുമാണ് ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്നും അത് പുനപ്പരിശോധിക്കണമെന്നുമാണ് കലാപകാരികളുടെ ആവശ്യം.
അടിയന്തര സാഹചര്യം നേരിടാൻ പ്രസിഡൻ്റ ലുല ഡിസിൽവ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു. ലുലു ഡിസിൽവ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ് അട്ടിമറി നീക്കം. തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിട്ട ബോൾസനാരോ നിലവിൽ അമേരിക്കയിലെ ഫ്ലോറിഡയിലാണുള്ളത് എന്നാണ് വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തേ, ബ്രസീൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇടത് തൊഴിലാളി പാര്‍ട്ടി നേതാവ് ലുല ഡി സിൽവയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബോൾസനാരോ നൽകിയ ഹർജി ബ്രസീലിലെ സുപ്പീരിയർ ഇലക്‌ടറൽ കോടതി തള്ളുകയും അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് കോടതിയുടെ സമയം കളഞ്ഞതിന് 22.9 ലക്ഷം ബ്രസീലിയൻ റിയാൽ (35.12 കോടിരൂപ) പിഴ ചുമത്തുകയും ചെയ്തിരുന്നു.