ഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ബിജെപി – ആംആദ്‌മി പാർട്ടി തമ്മിലടിയെ തുടർന്ന് മുടങ്ങി. സത്യപ്രതിജ്ഞയും തെരഞ്ഞെടുപ്പും അജണ്ടയായ പ്രഥമ കൗൺസിൽ യോഗമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഏറ്റവും മുതിർന്ന അംഗത്തിന് ചുമതല നൽകുകയെന്ന കീഴ്‌വഴക്കം ലംഘിച്ച് ലഫ്. ഗവർണർ വി കെ സക്‌സേന ബിജെപി കൗൺസിലർ സത്യശർമയെ താൽക്കാലിക സ്‌പീക്കറും പ്രിസൈഡിങ് ഓഫീസറുമായി നിയമിച്ചതിനെ ആംആദ്‌മി പാർട്ടി ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. മേയര്‍ തെ**രഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാക്കാനാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന എഎപിയുടെ ആരോപണത്തിന് ശക്തിപകരുന്ന നീക്കളാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്.
നാമനിർദേശം ചെയ്യപ്പെട്ട 10 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ആദ്യം നടത്താനുള്ള തീരുമാനത്തെ എഎപി എതിർത്തതോടെ സംഘര്‍ഷം കയ്യാങ്കളിയിലെത്തി. കസേരയുമായി പരസ്പരം നേരിട്ട കൗൺസിലർമാർ പ്രിസൈഡിങ് ഓഫീസറുടെ മൈക്കും മറ്റും തട്ടിയെറിഞ്ഞു. കയ്യാങ്കളിയിൽ പല അംഗങ്ങൾക്കും പരുക്കേറ്റതായി ഇരു പാർട്ടികളും പറയുന്നു. കയ്യാങ്കളി നിയന്ത്രണാതീതമായതോടെ മേയർ, ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ മുടങ്ങുകയും ചെയ്തു. ബിജെപിക്കാരായ 10 പേരെ നോമിനേറ്റഡ് അംഗങ്ങളാക്കി മറ്റൊരു ബിജെപി അംഗത്തെ പ്രിസൈഡിങ് ഓഫീസറാക്കി മേയർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ 250 സീറ്റിൽ 134 എണ്ണം നേടിയാണ് എഎപി ഭരണം പിടിച്ചെടുത്തത്. ബിജെപിക്ക് 104 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് 9 അംഗങ്ങളുണ്ട്. ബാക്കി 2 പേർ സ്വതന്ത്രരാണ്. ഡൽഹി കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് കൗൺസിലിന്റെ ആദ്യ യോഗത്തിൽ മേയർ, ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ നടത്താനാകാതെ പോകുന്നത്.