ഡല്‍ഹി: ബിഎസ്എഫിന്റെ സ്‌നിഫര്‍ നായ ഗര്‍ഭിണിയായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി. നായ എങ്ങനെയാണ് ഗര്‍ഭിണിയായത് എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഷില്ലോങ്ങിലെ സൈനിക കോടതിയുടെ ഉത്തരവ്. ഡെപ്യൂട്ടി കമാന്‍ഡര്‍ റാങ്കിലുളള ഉദ്യോഗസ്ഥനാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വിന്യസിച്ച ലൈല്‍സി എന്ന നായയാണ് ഗര്‍ഭിണിയാവുകയും ഡിസംബർ അഞ്ചിന് മൂന്ന് കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തത്. അതീവ സുരക്ഷാമേഖലകളില്‍ വിന്യസിച്ചിരിക്കുന്ന നായ്ക്കള്‍ ഗര്‍ഭിണികളാവാന്‍ പാടില്ലെന്നാണ് ബിഎസ്എഫിന്റെ നിയമം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിഎസ്എഫിന്റെ വെറ്റിനറി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ മാത്രമാണ് നായ്ക്കളെ പ്രജനനം നടത്താന്‍ അനുവദിക്കുകയുളളു. ബിഎസ്എഫ് ക്യാംപിലും ബിഒപിയിലുമാണ് സാധാരണയായി സ്‌നിഫര്‍ നായ്ക്കളെ ഡ്യൂട്ടിക്ക് നിയോഗിക്കുക.
ഇവയെ പുറത്തേക്ക് തുറന്നുവിടാറില്ല. കനത്ത സുരക്ഷാ സംവിധാനമാണ് നായ്ക്കള്‍ക്കായി ഒരുക്കുക. നായ്ക്കളെ കൈകാര്യം ചെയ്യുന്നവര്‍ നിരന്തര ജാഗ്രത പാലിക്കണം. നായ ഗര്‍ഭിണിയായതില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായോ എന്നതടക്കമുളള കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ ഉത്തരവ്.