മതേതരത്വം ഭീഷണിയുടെ നിഴലിലാണ് - കെ ടി ജലീല്‍

മതേതരത്വം ഇന്ത്യയിൽ ഭീഷണിയുടെ നിഴലിലാണെന്ന് കെ ടി ജലീല്‍ എം എല്‍ എ. ന്യൂനപക്ഷങ്ങൾ സുരക്ഷിതത്വം അനുഭവിക്കുന്നേടത്തേ ജനാധിപത്യവും മതേതരത്വവും നിലനിൽക്കൂ. ഇന്ത്യയിൽ പ്രാചീന കാലം മുതൽക്കേ പരമത സ്നേഹ സങ്കൽപവും സഹിഷ്ണുതയും ബഹുസ്വരതയും നിലനിന്നു പോന്നിരുന്നു. അതുകൊണ്ടാണ് എല്ലാ വിശ്വാസങ്ങളെയും ചിന്താധാരകളെയും ഇരുകൈകളും നീട്ടി സ്വീകരിക്കാൻ ഇന്ത്യക്കായത് - കെ ടി ജലീല്‍ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

മതേതരത്വം ഇന്ത്യയിൽ ഭീഷണിയുടെ നിഴലിലാണ്. ന്യൂനപക്ഷങ്ങൾ സുരക്ഷിതത്വം അനുഭവിക്കുന്നേടത്തേ ജനാധിപത്യവും മതേതരത്വവും നിലനിൽക്കൂ. ഇന്ത്യയിൽ പ്രാചീന കാലം മുതൽക്കേ പരമത സ്നേഹ സങ്കൽപവും സഹിഷ്ണുതയും ബഹുസ്വരതയും നിലനിന്നു പോന്നിരുന്നു. അതുകൊണ്ടാണ് എല്ലാ വിശ്വാസങ്ങളെയും ചിന്താധാരകളെയും ഇരുകൈകളും നീട്ടി സ്വീകരിക്കാൻ ഇന്ത്യക്കായത്. 

അശോക ചക്രവർത്തിയുടെ ശിലാഫലകങ്ങളിൽ നിന്നാണ് മതസഹിഷ്ണുതയുടെ പാഠങ്ങൾ ഇന്ത്യ പഠിച്ചത്. ഇന്ത്യൻ ഭരണഘടന, പരമ്പരാഗത അലിഖിത മതേതര ഭാരതീയ മനസ്സിനെ ലിഖിതമാക്കി അരക്കിട്ടുറപ്പിച്ചു. നമ്മുടെ ഭരണഘടന "ദൈവ നാമത്തിൽ" തുടങ്ങണമെന്ന നിർദ്ദേശം ഉയർന്നപ്പോൾ കോൺസ്റ്റിറ്റുവൻ്റ് അസംബ്ലിയിലെ ഭൂരിപക്ഷം അംഗങ്ങളും അതിനെ എതിർത്തു. 41 നെതിരെ 68 വോട്ടുകൾക്കാണ് പ്രസ്തുത നിർദ്ദേശം വോട്ടിനിട്ട് തള്ളിയത്.

എല്ലാ വേദഗ്രന്ഥങ്ങളും പരമത ബഹുമാനം പഠിപ്പിക്കുന്നുണ്ട്. എന്നാൽ വിശ്വാസികളെന്ന് പറയപ്പെടുന്നവർ അത് പാലിക്കാത്തതാണ് പ്രശ്നം. പണ്ഡിറ്റ് നഹ്റു സ്വീകരിച്ച കലർപ്പില്ലാത്ത മതേതര നിലപാടുകളാണ് ഇത്രയും കാലം നമുക്ക് കരുത്തായത്. മുഹമ്മദലി ജിന്നയുടെ ജൂനിയറും സന്തതസഹചാരിയുമായിരുന്ന ജസ്റ്റിസ് മുഹമ്മദ് കരീം ഛഗ്ലയെ അദ്ദേഹം മന്ത്രിസഭയിലെടുത്തു. ഒരു മതത്തോടും ആഭിമുഖ്യം പുലർത്താതെ ഭരിച്ചു. ഇന്ത്യയിലെ പ്രമുഖ വ്യവസായിയായിരുന്ന അസീം പ്രേംജിയുടെ പിതാവിനെ ജിന്ന നേരിട്ടെത്തി പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു. അദ്ദേഹം ക്ഷണം നിരസിച്ചു. തനിക്ക് ഒരു മതനിരപേക്ഷ രാജ്യത്ത് ജീവിക്കാനാണ് താൽപര്യമെന്നാണ് അസീമിൻ്റെ പിതാവ് ജിന്നയോട് പറഞ്ഞത്.

80 കൾ വരെ ശക്തമായ മതേതര സങ്കൽപ്പത്തിൽ ക്രമേണ വെള്ളം ചേർക്കപ്പെട്ട് തുടങ്ങി. ഈ മായം ചേർക്കൽ 1992 ലെ ബാബരി മസ്ജിദിൻ്റെ തകർച്ചയോടെ മറനീക്കി പുറത്ത് വന്നു. ഇപ്പോൾ ഒളിയും മറയുമില്ലാതെ മതേതരത്വത്തിൻ്റെ കഴുത്തിന് പിടിച്ച് ഞെക്കിക്കൊല്ലുന്ന കാഴ്ചയാണ് നാം കാണുന്നത്. പൗരത്വത്തിന് മതം മാനദണ്ഡമായി നിശ്ചയിച്ചതും കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും മുത്വലാഖ് ബില്ലിലൂടെ പൗരൻമാരെ വിവേചിച്ചതും ഏകസിവിൽ കോഡിനായുള്ള പടപ്പുറപ്പാടും 1921 ൽ മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്ന് നീക്കിയ നടപടിയും വാരിയംകുന്നനും ആലി മുസ്ല്യാരുമടക്കം മുന്നൂറിലധികം രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി ലിസ്റ്റിൽ നിന്ന് വെട്ടിമാറ്റിയതുമുൾപ്പടെ കേന്ദ്ര സർക്കാറിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സംഘടിത ശ്രമങ്ങൾ ഇതിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

1925 ലാണ് നാഗ്പൂരിൽവെച്ച് RSS രൂപീകൃതമായത്. 2025 ൽ RSS ന് 100 വയസ്സ് പൂർത്തിയാവുകയാണ്. അന്നേക്ക് മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണഘടന തയ്യാറാക്കി ഇന്ത്യയെ ഒരു ഹിന്ദു രാഷട്രമാക്കുമെന്നാണ് സംഘ്പരിവാറിൻ്റെ അവകാശവാദം. മതേതര ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നവരെ തുറന്നു കാട്ടുമ്പോൾ കേന്ദ്ര ഭരണകൂടം അവരെ പഞ്ചായുധങ്ങൾ ഉപയോഗിച്ചാണ് നേരിടുന്നത്. ED, NlA, ഇൻകംടാക്സ്, കസ്റ്റംസ്, സി.ബി.ഐ എന്നിവയാണ് ആ വജ്രായുധങ്ങൾ. മടിയിൽ കനമില്ലാത്തവരായി മാറുക എന്നുള്ളതാണ് ഫാസിസത്തെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിൽ പങ്കാളിയാകാൻ ആവശ്യമായ യോഗ്യത. അവർക്കുമാത്രമേ നിർഭയം കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ കഴിയൂ. അതിന് മുജാഹിദ് സമ്മേളനവും അനുബന്ധ സെമിനാറുകളും നിമിത്തമാകട്ടെ എന്നാശിക്കുന്നു.

("അഭിമാനമാണ് മതേതരത്വം" എന്ന വിഷയത്തെ അധികരിച്ച സെമിനാറിൽ നടത്തിയ പ്രസംഗ സംഗ്രഹം)

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 9 hours ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 1 day ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 1 day ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 2 days ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 2 days ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More