തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി എ കെ ആന്‍റണിക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോൺഗ്രസ് നേരത്തേതന്നെ സ്വീകരിക്കുന്ന മൃദു ഹിന്ദുത്വനിലപാടിന്റെ പരസ്യപ്രഖ്യാപനമാണ് എ കെ ആന്റണിയുടെ വാക്കുകളെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിയുടെ സെക്കൻഡ് ടീം എന്ന രീതിയിലാണ് കോൺഗ്രസ് പലപ്പോഴും നിലപാട് സ്വീകരിക്കുന്നത്. അതിന്റെ പരസ്യപ്രഖ്യാപനം നടത്തിയെന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൃദു ഹിന്ദുത്വനിലപാടിനെ തള്ളുകയല്ല എ കെ ആന്റണി ചെയ്‌തത്. അത് സ്വീകരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. കോൺഗ്രസിന്റെ ആ നിലപാടിനെ ഞങ്ങൾ പണ്ടേ വിമർശിക്കുന്നതാണ്. ഇപ്പോഴും വിമർശിക്കുകയാണ്. മൃദു ഹിന്ദുത്വനിലപാടുകൊണ്ട് ബിജെപിയെ പ്രതിരോധിക്കാനാകില്ല. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വനിലപാട് ബിജെപിയിലേക്ക് ആളെ സംഘടിപ്പിച്ചുകൊടുക്കുന്ന പാലമായാണ് പ്രവർത്തിക്കുന്നത്. ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകൾ. അവർ വിശ്വാസികളാണ് - എം വി ഗോവിന്ദന്‍ പറഞ്ഞു
വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയവാദികൾക്ക് ഒരു വിശ്വാസവുമില്ല. അവർ വിശ്വാസത്തെ വർഗീയതയ്‌ക്കുള്ള ഉപകരണമായി ഉപയോഗിക്കുന്നവരാണ്. വിശ്വാസികളോട് ഞങ്ങൾക്ക് നല്ല നിലപാടാണുള്ളത്. ഏത് വിശ്വാസിയായാലും അവരുടെ വിശ്വാസമനുസരിച്ച് പ്രവർത്തിക്കാൻ അവകാശമുണ്ട്. അവരെ വർഗീയവാദികളായി ചിത്രീകരിക്കാനും പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാം. എന്നാല്‍ ഹിന്ദു സുഹൃത്തുകള്‍ ആരെങ്കിലും അമ്പലത്തില്‍ പോയാല്‍, നെറ്റിയില്‍ തിലകം ചാര്‍ത്തിയാല്‍ ചന്ദനക്കുറിയിട്ടാൽ ഉടൻതന്നെ അവർ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ. ന്യൂനപക്ഷത്തോടൊപ്പം ഹിന്ദക്കളുടെ ഭൂരിപക്ഷത്തെ കൂടി ഒപ്പം നിര്‍ത്താന്‍ സാധിക്കണമെന്നാണ് എ കെ ആന്‍റണി കഴിഞ്ഞ ദിവസം പറഞ്ഞത്.