വാഷിംഗ്‌ടണ്‍: അതിശൈത്യം മൂലം അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം 60 ആയി. ചരിത്രത്തിലെ ഏറ്റവും കടുത്ത അതിശൈത്യത്തിലൂടെ കടന്നുപോകുന്ന അമേരിക്കയിലും കാനഡയിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ കാര്യമായി ഉണ്ടായില്ല. വീടുകള്‍ വിട്ട് പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് ഭൂരിപക്ഷം ആളുകളും. അമേരിക്കയില്‍ മാത്രം ഏകദേശം 6 ലക്ഷത്തോളം പേരെ അതിശൈത്യം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
ആയിരക്കണക്കിന് വിമാന സര്‍വീസുകളാണ് ഇതിനകം റദ്ദാക്കിയിരിക്കുന്നത്. അതിശൈത്യം മൂലം 15 ലക്ഷത്തോളം വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. മിക്ക ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കുകയോ മുടങ്ങുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥക്ക് സമാനമായ നിയമം നിലവില്‍ വന്നിട്ടുണ്ട്. റോഡുകള്‍ പലതും ഗതാഗത യോഗ്യമാല്ലാതെ മഞ്ഞുമൂടി കിടക്കുകയാണ് എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനങ്ങള്‍ മഞ്ഞിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
'ബോംബ് സൈക്ലോണ്‍' എന്ന പേരിലുള്ള ശീതക്കാറ്റുമൂലം ഉണ്ടായ അതിശൈത്യത്തില്‍ മിക്ക നഗരങ്ങളിലും മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ് രേഖപ്പെടുത്തിയത്. ക്യുബെക് മുതൽ ടെക്‌സസ് വരെയുള്ള 3,200 കിലോമീറ്റർ വിസ്തൃതിയിൽ കാലാവസ്ഥ അതീവ മോശമാണെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിശൈത്യം ഇനിയും രൂക്ഷമാകാമെന്നും മുന്‍കരുതലുകള്‍ ഇല്ലാതെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് അപകടം വരാമെന്നും ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.