ഐ എഫ് എഫ് കെ സമാപന വേദിയില്‍ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍. കാര്യസ്ഥന്റെ നായ കുരയ്ക്കുന്നതിനു സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാന്‍ കേരളത്തെ കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തോന്നിവാസം വിളിച്ചുപറഞ്ഞിട്ട് പഴയ എസ് എഫ് ഐ ലേബലിന്റെ കൂട്ടുപിടിച്ച് രക്ഷപ്പെടാന്‍ കസേര വലിട്ടിച്ചിരിക്കുന്നത് അവനവന്റെ തറവാട്ടുമുറ്റത്തല്ല, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സംഘടിപ്പിക്കുന്ന മേളയുടെയും അക്കാദമിയുടെയും അധ്യക്ഷ പദവിയിലാണെന്ന് ഓര്‍മ്മ വേണമെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'ഉപമയൊക്കെ കൊളളാം രഞ്ജിത്ത് സാറെ, പക്ഷെ, കാര്യസ്ഥന്റെ നായ കുരയ്ക്കുന്നതിനുസമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാന്‍ കേരളത്തെ കിട്ടില്ല. രഞ്ജിത്ത് കേരളത്തോട് മാപ്പുപറയാന്‍ തയാറായില്ലെങ്കില്‍ ആ പദവിയില്‍നിന്ന് പുറത്താക്കാന്‍ സാംസ്‌കാരിക മന്ത്രി തയാറുണ്ടോ ? ഓ നിങ്ങളും പഴയ എസ് എഫ് ഐ ആണല്ലോ. അരാജകത്വത്തിന് ചൂട്ടുപിടിക്കാനുളള ലൈസന്‍സ് ആണ് പഴയ എസ് എഫ് ഐ എന്ന് അടിവരയിടാന്‍ രഞ്ജിത്തും ശ്രമിക്കുന്നു. അതിനെ തളളിപ്പറയാന്‍ തയാറാവാത്ത പഴയതും പുതിയതുമായ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍'-എന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'വയനാട്ടിൽ എന്റെ വീട് നോക്കുന്ന ബാലകൃഷ്ണൻ നാടൻ നായ്ക്കളെ പോറ്റാറുണ്ട്. അവർ എന്നെ കാണുമ്പോൾ കുരയ്ക്കാറുണ്ട്. ഞാൻ വീടിന്റെ ഉടമസ്ഥൻ ആണെന്ന യാഥാർത്ഥ്യം അറിയാതെയാണത്. എനിക്കതിനോട് ചിരിയാണ് തോന്നുന്നത്. ഈ അപശബ്ദങ്ങളെയും അത്രയേ കാണുന്നുള്ളൂ. ചില ശബ്ദങ്ങൾ ഉണ്ടാകും. നായ മനപ്പൂർവ്വം എന്നെ ടാർജറ്റ് ചെയ്ത് കുരക്കുന്നതല്ല. വല്ലപ്പോഴും എത്തുന്ന ആൾ എന്ന നിലയിൽ എന്നോട് പരിചയമില്ലായ്മ ഉണ്ടാകാം. അതുകൊണ്ട് ഞാൻ ആ നായയെ തല്ലി പുറത്താക്കാൻ ശ്രമിക്കില്ല' എന്നാണ് രഞ്ജിത്തിന്‍റെ വിവാദ പരാമര്‍ശം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓൺലൈൻ ബുക്കിങ്ങിലെ അപാകതയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയർന്നിരുന്നത്. ഇത്തരത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെയർമാൻ രഞ്ജിത്തിനെതിരെ ഡെലിഗേറ്റുകള്‍ കൂവി പ്രതിഷേധിച്ചത്.