ബ്രസല്‍സ്: ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ മൊറോക്കോ പരാജയപ്പെട്ടതിനുപിന്നാലെ ബ്രസല്‍സില്‍ ആരാധകരുടെ പ്രതിഷേധം. ഫ്രാന്‍സിലും ബെല്‍ജിയത്തിലും മൊറോക്കോ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പോലീസിന് നേരെ മൊറോക്കോ ആരാധകര്‍ പടക്കങ്ങളും മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ, മൊറോക്കോ പതാക പുതച്ചെത്തിയവര്‍ റോഡരികില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചുവെന്നും ബ്രസല്‍സ് സൌത്ത് സ്റ്റേഷന് സമീപം സെമി ഫൈനല്‍ കാണാന്‍ എത്തിയവരാണ് പ്രതിഷേധം ആരംഭിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
പ്രതിഷേധം അക്രമാസക്തമായതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ചിലരെ അറസ്റ്റ് ചെയ്തു നീക്കിയെന്നും കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ലെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം മൊറോക്കോ പുറത്തെടുത്തിരുന്നെങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനോട് 2-0 ത്തിന് പരാജയപ്പെടുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ക്വാട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തിയാണ് മൊറോക്കോ സെമി ഫൈനലില്‍ എത്തിയത്. ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. സെനഗൽ, ഘാന, കാമറൂൺ, തുടങ്ങിയ ടീമുകൾ ക്വാർട്ടർ വരെ എത്തിയെങ്കിലും സെമിയിൽ എത്തിയിരുന്നില്ല. അതേസമയം, ഞായറാഴ്ച്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30 -നാണ് കളി നടക്കുന്നത്. മെസ്സിയുടെ അവസാന ലോകകപ്പ് മത്സരമായതിനാല്‍ കപ്പ് ഉയര്‍ത്തുന്നതില്‍ കുറഞ്ഞതൊന്നും അര്‍ജന്റീന പ്രതീക്ഷിക്കുന്നില്ല.