ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും സിനിമാ നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യാപ്രതിഞ്ജ ചെയ്തു. രാവിലെ 9.30-ന് രാജ്ഭവനിലെ ദര്‍ബാര്‍ ഹാളിലാണ് സത്യാപ്രതിഞ്ജ ചടങ്ങുകള്‍ നടന്നത്. ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനായ ഉദയനിധി സ്റ്റാലിന് കായിക യുവജനക്ഷേമ വകുപ്പുകളാണ് ലഭിച്ചത്. ഉദയനിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ കഴിഞ്ഗഞ ദിവസമാണ് ഗവർണർ ആർ.എൻ.രവിക്ക് കൈമാറിയത്. ഡിഎംകെയിലെ തലമുറമാറ്റമായാണ് മന്ത്രിസഭയിലേക്കുള്ള ഉദയനിധി സ്റ്റാലിന്റെ വരവിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
'തമിഴ്നാട് മുഖ്യമന്ത്രിയായ എം കെ സ്റ്റാലിന് ഞാന്‍ നന്ദി അറിയിക്കുന്നു. സാമൂഹ്യനീതി പദ്ധതികള്‍ നടപ്പാക്കുകയും തമിഴരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന സര്‍ക്കാരില്‍ അംഗമാകാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. മന്ത്രിപദമെന്നത് ഒരു അധികാരസ്ഥാനം എന്നതിനപ്പുറം ഉത്തരവാദിത്തമായാണ് കാണുന്നത് - സത്യപ്രതിജ്ഞാ ചടങ്ങിനുപിന്നാലെ ഉദയനിധി ട്വീറ്റ് ചെയ്തു.
ഡിഎംകെയുടെ ഉദയസൂര്യന്‍ എന്ന് വിശേഷിപ്പിക്കുന്ന ഉദയനിധി ചെപ്പോക്ക് തിരുവല്ലിക്കേനി നിയമസഭാ മണ്ഡലത്തില്‍നിന്നുളള എംഎല്‍എയാണ്. കരുണാനിധിയുടെ കുടുംബത്തില്‍നിന്ന് വരുന്ന മൂന്നാംതലമുറ നേതാവാണ് അദ്ദേഹം. 2019-ലാണ് ഉദയനിധി സ്റ്റാലിനെ ഡിഎംകെ യൂത്ത് വിങ്ങ് സെക്രട്ടറിയായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ താരപ്രചാരകന്‍ കൂടിയായിരുന്നു ഉദയനിധി. പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും വിമര്‍ശിച്ച് അദ്ദേഹം ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.