പിന്നാക്ക-ന്യൂനപക്ഷങ്ങളെ ബിജെപി സര്‍ക്കാര്‍ അവഗണിക്കുകയാണ് സിപിഎം. കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക, ഗവേഷക നിയമനങ്ങളിൽ നിരന്തരമായി സംവരണം അട്ടിമറിക്കപ്പെടുകയാണ്. 2021-22 അക്കാദമിക വർഷത്തിൽ ഐഐടികൾ, ഐഐഎമ്മുകൾ, ഐസെറുകൾ ഉൾപ്പെടെയുള്ള 12 കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു ദളിത് ഗവേഷകവിദ്യാർത്ഥിയെയും 22 കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു ആദിവാസി വിദ്യാർത്ഥിയെ പോലും പ്രവേശിപ്പിച്ചിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളെ നിരന്തരമായി അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ. ഒന്ന് മുതൽ എട്ട് ക്ലാസുകളിലുള്ള പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗത്തിൽപെട്ട സ്‌കൂൾ വിദ്യാർത്ഥികളുടെ പ്രീ മെട്രിക് സ്‌കോളർഷിപ്പ് നിർത്തലാക്കിയതിന് പിന്നാലെ മതന്യൂനപക്ഷങ്ങളിൽപെട്ട എംഫിൽ, പിഎച്ച്ഡി ഗവേഷകർക്ക് നൽകി വന്നിരുന്ന മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നിർത്തലാക്കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-വിദ്യാർത്ഥി നിയമനങ്ങളിലുള്ള സംവരണനിഷേധത്തിനും സാമൂഹിക നീതിക്കായുള്ള ഫണ്ടുകളിലെ വെട്ടികുറക്കലിനും പിന്നാലെ പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് കിട്ടേണ്ട പഠനസഹായത്തിലും ബിജെപി സർക്കാരിന്റെ നീതി നിഷേധം തുടരുകയാണ്. ഒബിസി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, ഒബിസി പ്രീ മെട്രിക് സ്കോളർഷിപ്പ് മുതലായവയുടെ നടത്തിപ്പിനായി പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും മൂലം നിരവധി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാതാകും. ഇതിനായുള്ള ഫണ്ട് ലഭ്യതയിലും വലിയ കുറവുണ്ടാകാൻ പോകുകയാണ്.
100 ശതമാനം കേന്ദ്രപദ്ധതിയായിരുന്ന ഒബിസി പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിൽ കേന്ദ്രവിഹിതം 60 ശതമാനമാക്കി വെട്ടിച്ചുരുക്കി. ബാക്കി ഇനി മുതൽ സംസ്ഥാനങ്ങൾ കണ്ടെത്തണം. പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിന് അർഹതയുള്ള കോഴ്‌സുകളെ തട്ടുകളാക്കി തരംതിരിച്ച് ഫീസിളവുകൾ നിശ്ചയിച്ചത് വഴി സ്‌കോളർഷിപ്പ് തുകയിൽ കുറവുണ്ടാകും. പട്ടികജാതി വിദ്യാർഥികളുടെ പോസ്റ്റ്മെട്രിക് ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് ലഭിക്കുന്നതിലും കുറവുകൾ ഉണ്ടാകും. രണ്ടരലക്ഷം രൂപയിൽ കൂടുതൽ കുടുംബവരുമാനമുള്ളവരെ ഈ പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഇതിലേക്കുള്ള കേന്ദ്ര വകയിരുത്തലും കുറച്ചിട്ടുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്ന പിന്നോക്കക്ഷേമത്തിനായുള്ള ബിജെപി നിലപാടുകൾ പൊള്ളയാണെന്നും ഇതിലേക്കായി അവരെടുക്കുന്ന നടപടികൾ നാമമാത്രമാണെന്നും ഇത് തെളിയിക്കുന്നു.
കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക, ഗവേഷക നിയമനങ്ങളിൽ നിരന്തരമായി സംവരണം അട്ടിമറിക്കപ്പെടുകയാണ്. 2021-22 അക്കാദമിക വർഷത്തിൽ ഐഐടികൾ, ഐഐഎമ്മുകൾ, ഐസെറുകൾ ഉൾപ്പെടെയുള്ള 12 കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു ദളിത് ഗവേഷകവിദ്യാർത്ഥിയെയും 22 കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു ആദിവാസി വിദ്യാർത്ഥിയെ പോലും പ്രവേശിപ്പിച്ചിട്ടില്ല. കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിൽ സംവരണമുറപ്പാക്കാൻ വേണ്ട നടപടികളെടുക്കാനും കേന്ദ്രസർക്കാർ താല്പര്യം കാണിച്ചിട്ടില്ല. ഖരഗ്‌പൂർ ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ രണ്ടായിരത്തില്പരം പിന്നോക്ക വിഭാഗക്കാരായ അപേക്ഷകരിൽ നിന്നും വിരലിലെണ്ണാവുന്നവർക്ക് മാത്രമേ അധ്യാപകനിയമനം ലഭ്യമായിട്ടുള്ളൂ.
എന്നാൽ കേന്ദ്രം നിർത്തലാക്കിയ വിദ്യാർത്ഥികൾക്കുള്ള പഠനസഹായം ഉറപ്പാക്കുന്നതിൽ മാതൃകാപരമായ നടപടികളുമായി മുമ്പോട്ട് പോകുകയാണ് എൽഡിഎഫ് സർക്കാർ. കേന്ദ്രം ഒഴിവാക്കിയ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് കേരളത്തിൽ ലഭിച്ചിരുന്ന 1.25 ലക്ഷം വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് സംസ്ഥാന സർക്കാർ സ്വന്തം ചെലവിൽ വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. വരുമാനപരിധി പരിഗണിക്കാതെ എല്ലാവർക്കും ഉയർന്ന സ്‌കോളർഷിപ്പ് തുക നൽകുന്ന നയമാണ് സംസ്ഥാന ഫണ്ടിൽ നിന്നുള്ള ചെലവഴിക്കലിനായി സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങളാൽ ഏതെങ്കിലും വിഭാഗത്തിന് വിദ്യാഭ്യാസ സ്കോളർഷിപ് നിഷേധിക്കപ്പെട്ടാൽ ബദൽ സംവിധാനം സംസ്ഥാനം ഏർപ്പെടുത്തുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി സ. കെ രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചിരുന്നു. പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനമുറി നിർമ്മാണത്തിനായി രണ്ട് ലക്ഷം രൂപ സഹായം കൊടുത്തുവരുന്നതിൻ്റെ പരിധിയിലേക്ക് അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളെയും എൽഡിഎഫ് സർക്കാർ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.