ചില ഫുട്ബോൾ വിചാരങ്ങൾ:15
കളിക്കാരുടെ വിപണിമൂല്യത്തിൽ ഒന്നാമതാണ് ഇംഗ്ലണ്ട്. കളിക്കാരുടെ വാങ്ങൽ, കൊടുക്കൽ അതിലെ പ്രതിഫലം എല്ലാം കണക്കാക്കിയാണ് വിപണിമൂല്യം കണക്കാക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ കാണികൾ കാണുന്ന സമ്പന്നമായ ലീഗ് ആണ് EPL. ജൂഡ് ബെല്ലിങ്ഹാം ഒഴികെ എല്ലാവരും EPL ടീമുകളിൽ കളിക്കുന്നു. പൊതുവെ പഴയ ഇംഗ്ലണ്ട് ടീമുകളെല്ലാം വലിയ മാധ്യമപൊലിപ്പിക്കലുകളോടെയാണ് രംഗത്തുവരാറ്. ഓവന്മാരും, ഗ്യാസ്ഗോയെൻമാരും, ബെക്കാംമാരും, റൂണിമാരും അതിമാനുഷികബിംബങ്ങളായി അരങ്ങു വാണ് വിജയങ്ങൾ വാഴ്ത്താനില്ലെങ്കിലും. പക്ഷേ, ഈ ടീമിന് ഇംഗ്ലണ്ടിൽ പോലും വലിയ വാഴ്ത്തുക്കളില്ല. വാഴ്ത്തി വീഴ്ത്തേണ്ട എന്ന മട്ടിൽ. ഗ്രൗണ്ടിലും ഇംഗ്ലണ്ട് കാണികൾക്കു അളന്നു മുറിച്ച ആഹ്ലാദം മാത്രം. അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഒരു തരം സ്വയംനിയന്ത്രിത നിശ്ശബ്ദത! ആകെ കിട്ടുന്ന ബഡ്‌വിസർ ബീറിന്റെ പൂജ്യം വീര്യം ഇംഗ്ലണ്ട് കാണികളെ ബാധിച്ചോ! ഖത്തറിലുള്ള ഇന്ത്യൻ ചിയർ ടീം ആണ് ശബ്ദമുണ്ടാക്കുന്നത്.
സെനഗലിൽ കളി മെനയുന്ന ഇഡ്രിസ ഗാനെ ഗിയ രണ്ട് മഞ്ഞ കിട്ടി സസ്‌പെൻഷനിൽ ആയിരുന്നു, കോയാട്ടെയാകട്ടെ, പരിക്കിലും.
പരിചയസമ്പന്നരായ ഹാരി കെയിൻ, ജോർഡാൻ പിക്ഫോർഡ്, ഹാരി മഗ്വയർ, പരിചയ സമ്പന്നനെങ്കിലും ചെറുപ്പമായ ഡെക്ലാൻ റൈസ് എന്നിവരോടൊപ്പം സ്ഫോടകശക്തിയുള്ള യുവതാരങ്ങൾ ജൂഡ് ബെല്ലിങ്ഹാം, ബുക്കയോ സാക്ക, ഫിൽ ഫോഡൻ എന്നിവർ ചേരുമ്പോൾ അവരെ പിടിച്ചുകെട്ടാൻ സെനഗലിനെന്നല്ല, മറ്റേത് ടീം ആയാലും ഒരൽപ്പം ബുദ്ധിമുട്ടും. ഇന്നലെ ഗോളടി ആരംഭിച്ച ഹാരി കെയിനിന്റെ കൂടെ ആദ്യ ഇലവനിൽ ആദ്യമായി ഇറങ്ങിയ ജോർദാൻ ഹെൻഡേഴ്സണും ഗോൾ നേടി. ബുക്കയോ സാക്ക മൂന്നാമത്തെ ഗോളും നേടി.
എന്നിട്ടും ആഘോഷ/ആരവങ്ങളിൽ സെനഗൽ ഒട്ടും കുറച്ചില്ല, ഇന്നലെ രാത്രി, സെനഗൽ സംഗീത-നൃത്ത താളങ്ങൾ അൽ ബൈത്ത് സ്റ്റേഡിയത്തെ സജീവമാക്കി. ആരവങ്ങളിൽ സെനഗൽ ഒട്ടും കുറച്ചില്ല, പക്ഷേ കളി നടക്കുമ്പോൾ മുഴുനീളം നിറഞ്ഞു നിന്ന കാണികളുടെ സംഗീത-നൃത്ത-ശബ്ദഘോഷം സെനഗൽ കളിക്കാർക്ക് ഗോളിലേക്കുള്ള ഉത്തേജനമായില്ല. തുടക്കത്തിൽ ഉത്സാഹിച്ചെങ്കിലും ഗോളുകൾ തുരു തുരെ വീണപ്പോൾ അവരും കാഴ്ചക്കാരായി മാറിയ പോലെ! അപ്പോഴും ഇന്നലെ രാവിൽ സെനഗൽ സംഗീത-നൃത്തം, കൊട്ട്-താളം മൈതാനത്തിന് പുറത്ത് തിമർത്താടിയ സെനഗൽ ആഘോഷക്കൂട്ടത്തിലൂടെ സ്റ്റേഡിയത്തെ മറികടന്നു മുന്നേറി നീലാകാശത്തിലേക്ക് കുതിച്ചു. ടീം ഗോളടിച്ചില്ലെങ്കിലെന്ത് ഞങ്ങൾ ഈ ലോകകപ്പ് ആഘോഷിക്കുകതന്നെ ചെയ്യും എന്ന് അവർ ആവർത്തിച്ചു കൊണ്ടിരുന്നു! അതേ, ഈ കളി അങ്ങനെയാണ് -മൈതാനത്തിൽ മാത്രമല്ല, മൈതാനത്തിന് പുറത്തും കളിയിളക്കങ്ങളുണ്ട്. കളിയിൽ ജയപരാജയങ്ങളില്ല ഒരു ടീം മറ്റേ ടീമിനെ മറികടന്നു ഗോളടിച്ചു മുന്നേറുന്നു-അത്രയേയുള്ളൂ സെനഗൽ കാണികൾ നമ്മെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. എങ്കിലും, ഈ ഇംഗ്ലണ്ട് ടീമിനെ ഫ്രാൻസ് പേടിക്കുക തന്നെ വേണ്ടിവരും.
ആദ്യ പകുതിയുടെ അവസാനം സമകളിയുടെ കെട്ടുപൊട്ടിച്ചു ഒളിവർ ജിറൗഡ് എമ്പാപ്പെയുടെ പാസ്സിൽ നിന്നും ഗോൾ നേടിയപ്പോൾ കളി വഴി തിരിഞ്ഞു. 36 കിലോമീറ്റർ സ്പീഡിൽ കുതിക്കുന്ന എമ്പാപ്പെ കുതിരയെ ആര് പിടിച്ചു കെട്ടും, അത് കോടികളുടെ കിലുക്കമുള്ള ചോദ്യം. എമ്പാപ്പേയുടെ രണ്ട് ഗോളും സെസെസ്‌നിയുടെ ഇതുവരെയുള്ള ഫോമിനെ വെല്ലുന്നതായിരുന്നു. ഒറ്റയ്ക്ക് തന്റെ ടീമിനെ തോളിലേറ്റിയ അച്ഛന്റെ ബാറിനു കീഴിലെ അതിമാനുഷവിളയാട്ടങ്ങൾ മനസ്സിൽ ആവാഹിച്ച സെസെസ്‌നിയുടെ ചെറു മോൾക്ക് ഈ കളി നൽകിയ ആഘാതം വലുതായിരുന്നു. വിതുമ്പിപോയ മകളെ ഫുട്ബോൾ ഇങ്ങിനെയൊക്കെയാണ് എന്ന് പറഞ്ഞു അശ്വസിപ്പിക്കുന്ന സെസെസ്‌നിയുടെ ദൃശ്യം കണ്ണ് നനയിപ്പിച്ചു.
കളി കാണുക തന്നെ!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക