തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി പറഞ്ഞതില്‍ പ്രതികരണവുമായി സന്ദീപാനന്ദ ഗിരി. ആശ്രമം കത്തിച്ച കേസ് പുതിയൊരു വഴിത്തിരിവിലെത്തിയിരിക്കുന്ന സമയത്ത് മരണപ്പെട്ട പ്രകാശിന്‍റെ സഹോദരന്‍ പ്രശാന്ത് മൊഴിമാറ്റി പറഞ്ഞതിന് പിന്നില്‍ ബിജെപിക്കും ആര്‍ എസ് എസിനും പങ്കുണ്ടെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. സാക്ഷി മൊഴി മാറ്റിയെങ്കിലും പോലീസിന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശ്രമം കത്തിച്ചത് സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണെന്ന മൊഴി മുഖ്യസാക്ഷി കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് കോടതിയില്‍ മാറ്റി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സന്ദേപാനന്ദ ഗിരിയുടെ പ്രതികരണം.
'പ്രശാന്ത് മൊഴി മാറ്റിയതിന് പിന്നില്‍ ബിജെപിയുടെയും ആര്‍ എസ് എസിന്‍റെയും ശക്തമായ സമര്‍ദ്ദവും ഭീഷണിയും സ്വാഭാവികമായും വന്നുചേര്‍ന്നിട്ടുണ്ടാകണം. അല്ലാതെ നിലവിലെ സാഹചര്യത്തില്‍ മൊഴി മാറ്റേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം സ്വമേധയാണ് പോലീസ് സ്റ്റേഷനിലേക്ക് പോയതും സഹോദരന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത്. അതിനോടനുബന്ധിച്ചാണ് ആശ്രമം കത്തിച്ച കേസിനെക്കുറിച്ചൊക്കെ പ്രശാന്ത് പോലീസിനോട് പറയുകയായിരുന്നെന്നാണ് താന്‍ മനസിലാക്കുന്നത്. അദ്ദേഹം ഇത് തുറന്നുപറഞ്ഞതുകൊണ്ട് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുറെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചു. ഈ മൊഴി മാറ്റം കൊണ്ട് കേസിന് ഒന്നും സംഭവിക്കുകയില്ല - സന്ദീപനാന്ദ ഗിരി ഫേസ്ബുക്കിലൂടെ പറഞ്ഞു.
തീപിടിത്തത്തെക്കുറിച്ച് അറിയില്ലെന്നും ക്രൈംബ്രാഞ്ച് സംഘം തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിച്ച മൊഴിയായിരുന്നു ആദ്യം പുറത്തുവന്നതെന്നാണ് പ്രശാന്ത് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയില്‍ പറയുന്നത്. 2018 ഒക്ടോബര്‍ 27-നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുളള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപ്പിടിച്ച നിലയില്‍ കണ്ടെത്തുന്നത്. ആശ്രമത്തിന് തീയിട്ടതിനുശേഷം അക്രമികള്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും സ്ഥലത്ത് വെച്ചിരുന്നു. ആശ്രമത്തിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് കാറുകള്‍ കത്തിനശിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു സന്ദീപാനന്ദഗിരി എടുത്തത്. ഇതോടെ സംഘപരിവാര്‍ സംഘടനകളില്‍നിന്ന് അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക