കൊച്ചി: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രധാന സാക്ഷി മൊഴി മാറ്റി. ആശ്രമം കത്തിച്ചത് സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണെന്ന മൊഴി മുഖ്യസാക്ഷി കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് കോടതിയില്‍ മാറ്റി പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് അറിയില്ലെന്നും ക്രൈംബ്രാഞ്ച് സംഘം തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിച്ച മൊഴിയായിരുന്നു ആദ്യം പുറത്തുവന്നതെന്നാണ് പ്രശാന്ത് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയില്‍ പറയുന്നത്. മൊഴി മാറ്റിയെങ്കിലും പ്രതികൾക്കെതിരെ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിശദീകരണം.
ആര്‍ എസ് എസ് പ്രവര്‍ത്തകനായ തന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് പറഞ്ഞു പ്രശാന്ത് രംഗത്തെത്തുകയായിരുന്നു. സഹോദരന്‍ പ്രകാശ് ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. മരിക്കുന്നതിന് കുറച്ചുദിവസങ്ങള്‍ക്കുമുന്‍പാണ് സഹോദരന്‍ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സംഭവത്തിനുശേഷം പ്രകാശിനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചിരുന്നെന്നും യുവാവ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഈ മൊഴിയാണ് പ്രശാന്ത് ഇപ്പോള്‍ മാറ്റി പറഞ്ഞിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2018 ഒക്ടോബര്‍ 27-നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുളള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപ്പിടിച്ച നിലയില്‍ കണ്ടെത്തുന്നത്. ആശ്രമത്തിന് തീയിട്ടതിനുശേഷം അക്രമികള്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും സ്ഥലത്ത് വെച്ചിരുന്നു. ആശ്രമത്തിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് കാറുകള്‍ കത്തിനശിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു സന്ദീപാനന്ദഗിരി എടുത്തത്. ഇതോടെ സംഘപരിവാര്‍ സംഘടനകളില്‍നിന്ന് അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു.