വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡോ. ആസാദ്. അദാനിക്കുവേണ്ടിയാണെങ്കില്‍ ബിജെപിയും സിപിഎമ്മും ഒറ്റക്കെട്ടാണെന്ന് ആസാദ് പറയുന്നു. തൊട്ടുകൂടായ്മയും അയിത്തവും ആചരിച്ചിരുന്ന രണ്ട് കക്ഷികള്‍ വികസന തീവ്രവാദത്തിന്റെ ഒറ്റമുഖം അണിഞ്ഞ് രംഗത്തുവരികയാണെന്നും കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ നടത്തിപ്പുകാര്‍ ജനങ്ങള്‍ക്കെതിരായ യുദ്ധത്തില്‍ സഖ്യം പ്രഖ്യാപിക്കുകയാണെന്നും ആസാദ് പറഞ്ഞു. 'ആരുടെയെങ്കിലും ഇംഗിതത്തിനു വഴങ്ങി ജീവന്‍മരണ പോരാട്ടത്തിനിറങ്ങാന്‍മാത്രം വിചാരശൂന്യരാണ് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും എന്ന് കരുതാനാവില്ല. ഒരു ജനസമൂഹത്തിന്റെ സമരത്തെയും സമര്‍പ്പണത്തെയും അത്ര കുറച്ചുകാണരുത്'-ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഡോ. ആസാദിന്റെ കുറിപ്പ്
അദാനിക്കു വേണ്ടിയാണെങ്കിൽ ബി ജെ പിയും സി പി എമ്മും ഒറ്റക്കെട്ട്. വിഴിഞ്ഞത്ത് കാണുന്നത് അതാണ്. കോർപറേറ്റ് മുതലാളിത്തത്തിന്റെ നടത്തിപ്പുകാർ ജനങ്ങൾക്കെതിരായ യുദ്ധത്തിൽ സഖ്യം പ്രഖ്യാപിക്കുന്നു. തൊട്ടുകൂടായ്മയും അയിത്തവും ആചരിച്ചിരുന്ന രണ്ടു കക്ഷികൾ വികസനതീവ്രവാദത്തിന്റെ ഒറ്റമുഖം അണിഞ്ഞു രംഗത്തു വന്നിരിക്കുന്നു.
തീരദേശം ഈ പദ്ധതിക്കെതിരെ കലഹിക്കുന്നത് ഇപ്പോൾ പെട്ടെന്ന് മറ്റേതോ താൽപ്പര്യത്തിന്റെ പേരിലാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കൊള്ളാം! അത് അംഗീകരിക്കാൻ ഓർമ്മശക്തി തീരെ ഇല്ലാതിരിക്കണം. വിഴിഞ്ഞം പദ്ധതിയിൽ ആദ്യമേ ആശങ്കപ്പെടുകയും സമരരംഗത്തു വരികയും ചെയ്തവരാണവർ. അന്നു വിഴിഞ്ഞം പദ്ധതിക്കെതിരെ സി പി എമ്മും നിലപാടെടുത്തിരുന്നു. 2016ലെ തെരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ വിഴിഞ്ഞം പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി കരാർ റദ്ദാക്കുമെന്ന നിലപാടായിരുന്നു സി പി എമ്മിന്റേത്. അധികാരം കിട്ടിയതോടെ അവരുടെ സമീപനം മാറി. അന്ന് ഉന്നയിച്ച ആശങ്ക ശരിയാണെന്ന് തീരവാസികൾ അനുഭവംകൊണ്ടു മനസ്സിലാക്കി. അതാണ് സമരത്തിന് കൂടുതൽ ഊർജ്ജമായത്.
സമരസമിതിയുടെ നേതൃത്വം മറ്റേതോ താൽപ്പര്യത്തിനു തുള്ളുകയാണെന്ന ആക്ഷേപം ചിലർ ഉയർത്തുന്നുണ്ട്. അതേക്കുറിച്ച് എനിക്കറിയില്ല. സർക്കാറിന് അത് അന്വേഷിക്കാവുന്നതേയുള്ളു. അതിനു പറ്റിയ സംവിധാനം സർക്കാറിനുണ്ടല്ലോ. അതേസമയം, ആരുടെയെങ്കിലും ഇംഗിതങ്ങൾക്കു വഴങ്ങി ജീവൻമരണ പോരാട്ടത്തിനിറങ്ങാൻ മാത്രം വിചാരശൂന്യരാണ് മത്സ്യത്തൊഴിലാളികളും തീരവാസികളും എന്നു കരുതാനാവില്ല. ഒരു ജനസമൂഹത്തിന്റെ സമരത്തെയും സമർപ്പണത്തെയും അത്ര കുറച്ചു കാണരുത്.
ഇപ്പോൾ ബി ജെ പിയ്ക്കും സി പി എമ്മിനും കൈകോർക്കാനാവുംവിധം ഒരവസരം തുറന്നുകാണുന്നു. രണ്ടു കൂട്ടരുടെയും ഏതു താൽപ്പര്യമാണ് വിഴിഞ്ഞത്ത് സന്ധിക്കുന്നത്? രണ്ടു കൂട്ടരുടെയും വികസന സങ്കൽപ്പം ഏതു മാതൃകയിലാണ് ഒന്നിച്ചിരിക്കുന്നത്? എത്ര മുഖംമൂടിയണിഞ്ഞാലും ഒരു നാൾ യഥാർത്ഥമുഖം പുറത്താവുമല്ലോ. ഒരേ പാളയത്തിൽ ഉണ്ണാനെത്തുന്ന രണ്ടു മുഖംമൂടി സംഘങ്ങളെ വിഴിഞ്ഞത്തെ അടിത്തട്ടു സമൂഹം പകൽവെളിച്ചത്തു നിർത്തിയിരിക്കുന്നു. ആ വെളിച്ചം കെടുത്തി ഇരുട്ടിൽ മറയാൻ കള്ളക്കഥകളും പൊലീസ് വേട്ടയും മതിയാവുകയില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക