നാനാ കൊറോബി യ ഓകി : അക്ഷരാർത്ഥത്തിൽ ഏഴ് തവണ വീഴുക, എട്ട് എഴുന്നേൽക്കുക : പ്രശസ്തമായ ജപ്പാനീസ് പഴഞ്ചൊല്ലാണിത്. അർത്ഥം :- ജീവിതം നിങ്ങളെ വീഴ്ത്തുമ്പോൾ എഴുന്നേറ്റു നിൽക്കുക ; സംഭവിച്ച മോശം കാര്യമല്ല, അതിന് ശേഷം എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനം.
ഇന്നലെ നടന്ന ഖത്തർ ലോകകപ്പ് ഫുട്ബാൾ ഇ ഗ്രൂപ്പ് മൽസരത്തിൽ കരുത്തരും ലോക ഫുട്ബാളിലെ വമ്പന്മാരുമായ ജർമ്മനിയെ 2-1 ന് വീഴ്ത്തിയ ജപ്പാന്റെ വിജയത്തെ ജപ്പാനീസ് പഴഞ്ചൊല്ലിനോടുപമിക്കുകയാണ്. 83% ബോൾ പൊസിഷൻ ഉണ്ടായിരുന്ന അജാനുബാഹുക്കളായ ജർമ്മൻകാരെ തന്ത്രം കൊണ്ടും പോരാട്ട വീര്യം കൊണ്ടും തനത് വേഗത കൊണ്ടും പൊതുവെ ശരാശരി ഉയരക്കാരായ ജപ്പാൻ ' വധിക്കുക' യായിരുന്നു. കുറച്ചൊക്കെ ഭാഗ്യവും സ്വന്തം ദിനമെന്നൊക്കെ പറയാമെങ്കിലും അതിശക്തരായ എതിരാളികളുടെ മേൽ നേടിയ വിജയത്തിന്റെ മാറ്റ് കുറയുന്നില്ല.
ജർമ്മനിക്ക് കളിയിൽ ജപ്പാന്റെ കടുത്ത മാർക്കിംഗ് നേരിട്ടിട്ടും എതിർ പാളയത്തിൽ നിർലോഭം വിടവുകൾ കണ്ടെത്താൻ കഴിയുകയും യഥേഷ്ടം പാസുകൾ കൈമാറാനും ഉയരക്കൂടുതൽ മുതലെടുത്ത് ഹൈ ബോൾ നൽകാനും സാധിച്ചിട്ടുണ്ട്. മുസിയാലയുടെയും മുള്ളറുടെയും ഹാർവെർട്സിന്റെയും പാസുകൾ നിരവധി ഒഴുകിയിട്ടുണ്ട്. പക്ഷെ ക്ലോസെയെ പോലെ, ക്ലിൻസ് മാനെ പോലെ, റൂഡിവോളറെ പോലൊരു ഫിനിഷർ അവർക്കില്ലായിരുന്നു.
മറുഭാഗത്ത് ജപ്പാൻ, ജർമ്മൻ നിര തങ്ങളുടെ ഹാഫിലെത്തുമ്പോൾ മുന്നേറ്റ നിരക്കാരടക്കം പിന്നിലേക്ക് വന്ന് പ്രതിരോധ നിരയെ സഹായിക്കുകയും, അവിടെ നിന്ന് ബോൾ കിട്ടുകയാണെങ്കിൽ, തങ്ങളുടെ സ്വത സിദ്ധമായ വേഗത ഉപയോഗപ്പെടുത്തിക്കൊണ്ട് കൗണ്ടർ അറ്റാക്കിംഗ് നടത്തുകയെന്ന പദ്ധതി നടപ്പാക്കാനാണ് ശ്രദ്ധിച്ചത്. ആദ്യ പകുതിയുടെ ഏഴാം മിനുട്ടിൽ ഗോളടിച്ചെങ്കിലും ഓഫ് സൈഡ് കെണിയിൽ കുടുങ്ങിയ ദെയ്സൻ മയ്ദയുടെ വേഗത കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ആദ്യ പകുതിയുടെ 33-ാം മിനുട്ടിൽ പെനാൽട്ടിയിലൂടെ ഇൽക്കെ ഗുണ്ടോവാൻ ജർമ്മനിക്ക് ലീഡ് നേടിക്കൊടുത്തിരുന്നു.
രണ്ടാം പകുതിയിൽ ഗുണ്ടോവാന്റെ നിലം പറ്റിയുള്ള ഷോട്ട് പോസ്റ്റിന് തട്ടി തെറിച്ചു പോകുകയുണ്ടായി. പക്ഷെ അവസാന 20 മിനുട്ടിന് മുൻപ് ജപ്പാന്റെ അതിശക്തമായ ആക്രമണങ്ങൾ ജർമ്മൻ പന്തിയിലേക്ക് വന്നു കൊണ്ടിരുന്നു. അതിന്റെ ഫലമെന്നോണം 75ാം മിനുട്ടിൽ റിറ്റ്സു ദോൻ ജപ്പാന് വേണ്ടി ജർമ്മൻ വല കുലുക്കി. പിന്നീട് ജപ്പാന്റെ ആക്രമണങ്ങൾക്ക് കൂടുതൽ ശൗര്യം വന്നു. 83ാം മിനുട്ടിൽ അതിന്റെ ഫലമെന്നോണം പിറകിൽ നിന്ന് ഉയർന്നു വന്ന പന്ത് അസാധ്യ നിയന്ത്രണത്തോടെ തകുമോ അസാനോ എടുത്ത ഷോട്ട് അസാധ്യ ആംഗിളിൽ ഗോളായി. അതിനുശേഷം ജർമ്മനി നടത്തിയ പ്രത്യാക്രമണത്തിൽ ജപ്പാനീസ് കോട്ട ഉറച്ചു നിന്നു .
ജപ്പാന്റെ വിജയത്തിൽ അവരുടെ കോച്ച് ഹാജിമി മൊറിയാസുവിന്റെ തന്ത്രങ്ങളും ഗോൾ കീപ്പർ ഷൂയ്ചി ഗോൻഡയുടെ സേവുകളും നിർണ്ണായക പങ്കാണ് വഹിച്ചത്. അർജന്റീനക്കെതിരെയുള്ള സൗദി അറേബ്യയുടെ ജയവും, ജപ്പാന്റെ ഈ വിജയവും ഏഷ്യൻ ഫുട്ബാളിന് പുത്തനുണർവ് നൽകിയിരിക്കുകയാണ്. വരാനിരിക്കുന്ന മൽസരങ്ങളിൽ അവർ കാണിക്കുന്ന പോരാട്ട വീര്യവും തന്ത്രങ്ങളുമായിരിക്കും ആ മത്സരങ്ങളുടെ വിധിയെഴുതുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക