തിരുവനന്തപുരം: ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും തരൂരിന്റെ സന്ദര്‍ശനങ്ങളെ വിഭാഗീയതയായി കാണേണ്ടതില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായി ശശി തരൂര്‍ നടത്തുന്ന നീക്കങ്ങളെ സമാന്തര പ്രവര്‍ത്തനമായി വ്യാഖ്യാനിക്കുന്ന വി ഡി സതീശന്‍, വിഭാഗീയതയെ നേരിടാനുള്ള കരുത്ത് നിലവില്‍ കോണ്‍ഗ്രസിനില്ലെന്നും ആര് നടത്തിയാലും അത് അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍, തരൂരിന്‍റെ മലബാര്‍ സന്ദര്‍ശനത്തില്‍ യാതൊരുവിധ വിഭാഗീയതയും കാണേണ്ടതില്ലെന്നും തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.
ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയത് പറ്റുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് ഇന്നലെ തലേല് മുണ്ടിട്ട് പോകേണ്ടി വന്നില്ലേ? ബലൂൺ ചർച്ചയൊന്നും ഇപ്പോൾ ആവശ്യമില്ല. വി ഡി സതീശന്‍ അദ്ദേഹത്തിന്റെ ശൈലിയിൽ പറഞ്ഞതായിരിക്കും. അതിനെ വേറെ രീതിയിൽ കാണേണ്ടതില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. തരൂരിന് കേരളാ രാഷ്ട്രീയത്തില്‍ നല്ല പ്രസക്തിയുണ്ട്. ഗ്രൂപ്പ് ഉണ്ടാക്കല്‍ അല്ല തരൂരിന്റെ ലക്ഷ്യം. തരൂരിനെ എതിര്‍ത്ത് എതിരാളികള്‍ക്ക് ആയുധം കൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എം. കെ. രാഘവൻ എംപി ദേശീയ അധ്യക്ഷന് കത്ത് നല്‍കിയിരുന്നു. അതിലും പ്രശ്നമില്ലെന്നാണ് കെ. മുരളീധരന്‍റെ നിലപാട്. രാഘവന്‍റെ പരാതിയില്‍ തീരുമാനമെടുക്കേണ്ടത് മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. അത് അന്വേഷിക്കണമെന്ന ആവശ്യം എനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം എന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ടെന്ന് കെ മുരളീധരൻ ഓർമ്മിപ്പിച്ചു. നയതന്ത്ര രംഗത്ത് പരിചയമുള്ളവർ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വന്നവർ മാത്രമല്ല സ്ഥാനങ്ങളിൽ എത്തുന്നത്. അതിന് എല്ലാ കാലത്തും പ്രാധാന്യം ഉണ്ട്. ശശി തരൂർ നല്ല എംപിയാണ്. അദ്ദേഹത്തെ താനും വിമർശിച്ചിട്ടുണ്ട്. ആ കാലത്ത് പോലും അദ്ദേഹം നല്ല എംപിയായിരുന്നു. അദ്ദേഹം നല്ല എംപിയല്ല എന്ന് പറയുന്നത് എതിരാളികൾക്ക് വടികൊടുക്കുന്ന പരിപാടിയാണ്. ഒന്നര വർഷം കഴിഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.