തിരുവനന്തപുരം: കരാർ നിയമനത്തിന് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ ലെറ്റർ ഹെഡില്‍ നിന്നുള്ള കത്ത് കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ചിന് ഒറിജിനല്‍ കത്ത് കണ്ടെത്താന്‍ കഴിഞ്ഞില്ല. ലഭിച്ചത് കത്തിന്‍റെ സ്‌ക്രീന്‍ ഷോട്ട് മാത്രമാണ്. വ്യാജമാണോയെന്ന് സ്ഥിരീകരിക്കാന്‍ യഥാര്‍ത്ഥ കത്ത് കണ്ടെത്തണം. അതിനായി കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കത്തിന്റെ ആധികാരികതയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
സംഭവം വിജിലന്‍സും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി പരാതിക്കാരെ വിളിച്ചുവരുത്തി വിജിലന്‍സ് മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും മേയര്‍ ആര്യ രാജേന്ദ്രന്റേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. കെ.ഇ ബൈജുവാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്ന എസ് പി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കത്തു വിവാദവുമായി ബന്ധപ്പെട്ട പാര്‍ട്ടിതല അന്വേഷണം തത്കാലം വേണ്ട എന്ന നിലപാടിലാണ് സിപിഎം. സംഘടനാപരമായ തിരുത്തലും പിന്നീട് മതിയെന്നാണ് ധാരണ. നഗരസഭയ്ക്കും മേയര്‍ക്കുമെതിരേയുള്ള വ്യാജ പ്രചരണങ്ങളെ നേരിടാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കത്തിന്റെ ഒറിജിനൽ കണ്ടെത്തിയാൽമാത്രമേ വ്യാജമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. ഫോറന്‍സിക് പരിശോധന നടത്തണമെങ്കിലും ഒറിജിനൽ വേണം. അങ്ങനെമാത്രമേ കത്തിന്റെ ആധികാരികത വ്യക്തമാക്കാൻ കഴിയൂ തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ പറയുന്നത്.