മുംബൈ: രാഹുല്‍ ഗാന്ധിയും ശിവസേന നേതാവ് ആദിത്യ താക്കറെയും രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിവുള്ള യുവ നേതാക്കളാണെന്ന് രാജ്യസഭാ എംപി സഞ്ജയ് റാവത്ത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ഇപ്പോള്‍ മഹാരാഷ്ട്രയിലാണ് പര്യടനം നടത്തുന്നത്. ഈ യാത്രയില്‍ കഴിഞ്ഞ ദിവസം ആദിത്യ താക്കറെയും പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം.
രാഹുൽ ഗാന്ധിയും ആദിത്യ താക്കറെയും ഭാരത് ജോഡോ യാത്രയില്‍ ഒന്നിച്ചിരിക്കുകയാണ്. ഇത് പുതിയ ഊർജ്ജം പകരും. രണ്ട് യുവ നേതാക്കളും രാജ്യത്തെ നയിക്കാൻ കഴിവുള്ളവരാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഭാരത് ജോഡോ യാത്ര പുതിയ സന്ദേശമാണ് നല്‍കുന്നത്. ആശയപരമായ വ്യത്യാസങ്ങൾക്കിടയിലും രാജ്യത്തിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്നത് ജനാധിപത്യമാണ് - സഞ്ജയ് റാവത്ത് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിജെപി സര്‍ക്കാര്‍ ജയിലിലടച്ച സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം സഞ്ജയ് റാവത്ത് പങ്കെടുത്ത ആദ്യ പൊതുപരിപാടി ഭാരത് ജോഡോ യാത്രയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും എം എല്‍ എയുമായ ആദിത്യ താക്കറെയും രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ യാത്ര രാഷ്ട്രീയത്തിനെക്കാളപ്പുറം ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാനുള്ളതാണെന്ന് ആദിത്യ താക്കറെ പറഞ്ഞു. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ഇത്തരമൊരു യാത്ര അനിവാര്യമായിരുന്നുവെന്നും രാഹുല്‍ ഗാന്ധിക്ക് മാത്രമേ ഭാരത് ജോഡോ യാത്ര നയിക്കാന്‍ സാധിക്കുകയുള്ളുവെന്നും ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്ര ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന യാത്രയാണെന്നും ആദിത്യ താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.