തിരുവനന്തപുരം: കത്ത് വിവാദത്തില്‍ രാജിവെക്കില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. കൌണ്‍സിലര്‍മാരുടെ പിന്തുണയുള്ളയിടത്തോളം കാലം മേയര്‍ സ്ഥാനത്ത് തുടരുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. മേയര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ പരിപാടിയെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആര്യ രാജേന്ദ്രന്‍. '55 കൌണ്‍സിലര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയാണ് താന്‍ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കത്ത് വിവാദത്തില്‍ രാജിവെക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങൾ സ്വഭാവികമായും മുന്നോട്ടു പോകും. കോടതി അയച്ച നോട്ടിസ് ഇതുവരെ ലഭിച്ചിട്ടില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും' ആര്യ രാജേന്ദ്രന്‍ പറഞ്ഞു
'കട്ട പണവുമായി മേയറു കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ’ എന്ന ജെബി മേത്തറുടെ പരാമർശത്തിലും ആര്യ മറുപടി നല്‍കി. ഒരു വനിതാ എം പിയുടെ ഭാഗത്തുനിന്നും ഇത്തരം അധിക്ഷേപ പരാമര്‍ശമുണ്ടായപ്പോള്‍ വേദന തോന്നി. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നാണ് താന്‍ കരുതെന്നത്. ജെബി മേത്തറുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നഗരസഭയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടുളള തസ്തികകളിലേക്ക് 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയറുടെ പേരില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നിരുന്നു. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലയച്ച കത്തില്‍ വിവിധ തസ്തികകളും ഒഴിവുകളുടെ എണ്ണവുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്ത് പുറത്തായതോടെ മേയര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. സ്വന്തം പാര്‍ട്ടിക്കാരെ മാത്രം നിയമിക്കാന്‍ ഒരു മേയര്‍ മുന്‍കയ്യെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് ആര്യ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ കത്ത് എഴുതിയത് താനല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ആര്യ രാജേന്ദ്രന്‍.