ലക്‌നൗ: അധികാരത്തിലെത്താനായി ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് അണ്ണാ ഹസാരെ സംഘം. അണ്ണാ ഹസാരെയുടെ സെക്രട്ടറി കല്‍പ്പനാ ഇനാംദാറാണ് ഇക്കാര്യം അറിയിച്ചത്. വന്‍ ഭൂരിപക്ഷത്തോടുകൂടി അധികാരത്തിലെത്തിയിട്ടും തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്ന് കല്‍പ്പനാ പറഞ്ഞു. രാഷ്ട്രീയ കിസാന്‍ മഞ്ച് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'അഴിമതിയുടെയും അസമത്വത്തിന്റെയും വലയിലകപ്പെട്ട ജനങ്ങള്‍ 2011-ല്‍ അണ്ണാ ഹസാരെ നടത്തിയ പ്രക്ഷോഭത്തെ പിന്തുണച്ചു. അതുകൊണ്ടാണ് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നത്. എന്നാല്‍ കഴിഞ്ഞ എട്ടുവര്‍ഷത്തെ ബിജെപിയുടെ ഭരണത്തിനുകീഴില്‍ രാജ്യത്തെ ഗ്രാമീണ മേഖലയുടെ സ്ഥിതി കൂടുതല്‍ മോശമായി. രാജ്യത്ത് അഴിമതി വര്‍ധിച്ചു. വ്യവസായികള്‍ ഗ്രാമങ്ങളിലെ സമ്പത്ത് കൊളളയടിക്കുമ്പോഴും സര്‍ക്കാര്‍ നിശബ്ദരായിരിക്കുന്നു. അണ്ണാ ഹസാരെ പലതവണ കത്തുകള്‍ എഴുതിയിട്ടും മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ തയാറായില്ല'-കല്‍പ്പന പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തെരഞ്ഞെടുപ്പിനു മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കാനും അണ്ണാ ഹസാരെ സംഘം പ്രവര്‍ത്തിക്കുമെന്നും കല്‍പ്പന കൂട്ടിച്ചേർത്തു. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടുന്നത് എളുപ്പമുളള കാര്യമാണെന്നും അതേ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നത് ബിജെപിക്ക് സാധിക്കില്ലെന്നും രാഷ്ട്രീയ കിസാന്‍ മഞ്ച് പ്രസിഡന്റ് ശേഖര്‍ ദീക്ഷിത് പറഞ്ഞു.