കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അത്യാര്‍ത്തിക്ക് ഇരയാകരുതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയും എം എല്‍ എയായ മണിക്ക് ഭട്ടാചാര്യയും അറസ്റ്റിലായതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രതിച്ഛായക്ക് മങ്ങലേറ്റിരുന്നു. ഇത് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ഉപദേശിച്ച് മമത ബാനര്‍ജി രംഗത്തെത്തിയത്.
ബിജെപി പണം മുടക്കി സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുകയാണ്. ഇത്തരത്തില്‍ ഏകദേശം 46 മുതൽ 48 വരെ വീഡിയോകളുണ്ടെന്നാണ് താന്‍ മനസിലാക്കിയിട്ടുള്ളത്. ഈ വ്യാജ വീഡിയോകളിലൂടെ അവർ തൃണമൂൽ കോൺഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയാണ്. അവരുടെ രാഷ്ട്രീയം തന്നെ നുണകള്‍ പ്രചരിപ്പിക്കുകയെന്നതാണ്. പാര്‍ട്ടിയിലെ ഒന്നോ രണ്ടോ ആളുകൾക്ക് തെറ്റുകൾ സംഭവിക്കാം. എല്ലാവരും തെറ്റ് ചെയ്യുന്നു എന്നല്ല അതിനർത്ഥമെന്ന് മമത ബാനര്‍ജി പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അമ്മമാരോട് ഒരു കാര്യം ചോദിക്കട്ടെ?. നിങ്ങളുടെ എല്ലാ മക്കളും ഒരുപോലെയാണോ? അവരിൽ ഒരാൾക്ക് വഴിതെറ്റിയേക്കാം. അവനെ തിരുത്തുകയാണ് വേണ്ടത്. തെറ്റുകൾ വരുത്തിയവർ സ്വയം പരിഷ്കരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. തെറ്റുകൾ തിരുത്തുന്നത് നമ്മുടെ ധർമ്മമാണെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
'നമ്മുക്ക് ജീവിക്കാന്‍ ആവശ്യമുള്ളത് മാത്രം എടുക്കുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതുതന്നെയാണ് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നത്. ചിലപ്പോഴൊക്കെ ഉറങ്ങാന്‍ പോകുമ്പോള്‍ എന്‍റെ റൂമിനെക്കുറിച്ചും ബെഡിനെക്കുറിച്ചും ആലോചിക്കാറുണ്ട്. എന്‍റെ മരണ ശേഷം ഇത് നോക്കാന്‍ ആരുമില്ല. അതാണ് ജീവിതം. അത്യാഗ്രഹിയായി പണം സമ്പാദിച്ചാല്‍ അത് നിങ്ങള്‍ക്ക് സമൂഹത്തില്‍ അപകീര്‍ത്തി വരുത്തുമെന്നും' നാദിയയിലെ കൃഷ്ണനഗറില്‍ നടന്ന റാലിയില്‍ പാര്‍ട്ടി അനുഭാവികളോടായി മമത ബാനര്‍ജി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപിയാണ് ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും അവർ ആയിരക്കണക്കിന് കോടികളാണ് ചെലവഴിക്കുന്നത്. ആ പണം എവിടെ നിന്ന് വരുന്നു? ഹിമാചൽ പ്രദേശിലും ഗുജറാത്തിലും തെരഞ്ഞെടുപ്പുകൾ ന്നടക്കുകയാണ്. ബിജെപി തെരഞ്ഞെടുപ്പില്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുകയും വോട്ട് നേടാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം, പ്രതിപക്ഷ പാര്‍ട്ടികളെ ദേശിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് നടത്തുന്നതെങ്കില്‍ മധ്യപ്രദേശിലെ വ്യാപം കുംഭകോണത്തിൽ, എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് തനിക്ക് അറിയണമെന്നും വിദ്യാഭ്യാസ മന്ത്രിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോയൊന്നും മമത ബാനര്‍ജി ചോദിച്ചു.