തലശ്ശേരി: കാറി ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതിയെ ആദ്യം കേസ് എടുക്കാതെ വിട്ടയച്ചതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോലീസ് പോലീസ് ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോയെന്ന് വി ഡി സതീശന്‍ ചോദിച്ചു. പോലീസിന്‍റെ ഭാഗത്തുനിന്നും ഗുരുതരവീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാജസ്ഥാനില്‍ നിന്നും തൊഴില്‍ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയില്‍ കേരളം തലതാഴ്ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ഒരു ആറ് വയസുകാരൻ തൻ്റെ കൗതുകം കൊണ്ടാണ് കാറിൽ ചാരി നിന്നത്. അതിന് കുട്ടിയെ ചവിട്ടി തെറുപ്പിക്കുക എന്നത് കൊടുംക്രൂരതയാണ്. രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്ത്തുന്നു. പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പോലീസിന് ഗുരുതരമായ വീഴ്ചയാണ് പറ്റിയത്. സി.സി.ടി.വി ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന് വിവാദമായപ്പോഴാണ് പോലീസിന് വകതിരിവുണ്ടായത്. സംഭവം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് തലശ്ശേരി പോലീസ് അനങ്ങിയത്. മുഖ്യമന്ത്രിക്ക് ഇതും ഒരു ഒറ്റപ്പെട്ട സംഭവമാകും. പക്ഷേ ഈ പോലീസ് കേരളത്തിന് അപമാനമാണ്. കേരളത്തിൽ പോലീസ് സംരക്ഷണം ആർക്കാണ് ഇരയ്ക്കോ അതോ വേട്ടക്കാർക്കോ? - വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ രാത്രി പ്രതിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും കേസ് എടുക്കാതെ പോലീസ് പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ വിട്ടയക്കുകയായിരുന്നു. തുടര്‍ന്നു സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ഇയാളെയും വാഹനവും കസ്റ്റഡിയിലെടുത്തത്. വധശ്രമത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ ബാലവകാശകമ്മീഷനും കേസ് എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടൽ ഉണ്ടാക്കി. കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്ന് മന്ത്രി പറഞ്ഞു.