തൊടുപുഴ: ഇടുക്കി കിഴുകാനത്ത് ഉദ്യോഗസ്ഥര്‍ കളളക്കേസില്‍ കുടുക്കിയ യുവാവിന് സമാശ്വാസ സഹായമെന്ന പേരില്‍ പണം നല്‍കി വനംവകുപ്പ് ഉദ്യോഗസ്ഥന്‍. അയ്യായിരം രൂപയാണ് സരുണ്‍ സജിക്ക് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കിയത്. കേസില്‍ നടപടി നേരിട്ട മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാഹുല്‍ ബിയുടെ സ്വകാര്യ അക്കൗണ്ടില്‍നിന്നാണ് സരുണിന് പണം അയച്ചത്. നിരാഹാര സമരം നടത്തിയ സരുണിന്റെ മാതാപിതാക്കളുടെ ചികിത്സയ്‌ക്കെന്ന പേരിലാണ് പണം നല്‍കിയത്. സംയുക്ത സമര സമിതി നേതാവിന്റെ അക്കൗണ്ടിലേക്ക് അയച്ച പണം ഉടന്‍ തന്നെ മടക്കിനല്‍കി. ഔദ്യോഗിക സഹായം എന്ന നിലയ്ക്കാണ് പണം നല്‍കിയത് എന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
സരുണിനെ കളളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ നിരാഹാര സമരം നടത്തിയത്. ഇരുവരുടെയും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ചികിത്സയ്ക്ക് എന്ന പേരില്‍ സമാശ്വാസ സഹായം സമര സമിതി നേതാവിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. സ്വകാര്യ അക്കൗണ്ടില്‍നിന്നാണ് പണം എത്തിയതെന്ന് മനസിലായതോടെ തിരിച്ചയക്കുകയായിരുന്നു. വനംവകുപ്പിന്റെ സഹായം എന്ന നിലയ്ക്കാണ് പണം അയച്ചത് എന്നായിരുന്നു ആദ്യം ഉദ്യോഗസ്ഥർ പറഞ്ഞത്. കേസില്‍നിന്ന് പിന്മാറാനായി കോഴ നല്‍കാനായിരുന്നോ ഉദ്യോഗസ്ഥരുടെ ശ്രമം എന്ന് സംശയമുണ്ടെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ മാസം ഇരുപതിനാണ് കാട്ടിറച്ചി വില്‍ക്കാന്‍ കൊണ്ടുപോയി എന്നാരോപിച്ച് കണ്ണംപടി സ്വദേശി സരിന്‍ സജിയെ കിഴുകാനം ഫോറസ്റ്ററും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വന്‍മാവ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് സരിന്‍ പിടിയിലായതെന്നും യുവാവിന്റെ ഓട്ടോയില്‍നിന്ന് രണ്ട് കിലോ കാട്ടിറച്ചി കണ്ടെത്തിയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ എസ് എഫ് ഒയും ബി എഫ് ഒയും ഉള്‍പ്പെടെ ആറുപേരെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എസ് എഫ് ഒ അനില്‍കുമാര്‍, ബി എഫ് ഒ വി സി ലെനിന്‍, എന്‍ ആര്‍ ഷിജിരാജ്, വാച്ചര്‍മാരായ കെ എന്‍ മോഹനന്‍, കെ ടി ജയകുമാര്‍, ഡ്രൈവര്‍ ജിമ്മി ജോസഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.