റിയോഡി ജനീറോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ തീവ്ര വലതുപക്ഷക്കാരനായ പ്രസിഡണ്ട് ജെയിര്‍ ബോള്‍സനാരോക്കെതിരെ ഇടതുപക്ഷ പാര്‍ട്ടിക്ക് ജയം. 50 ശതമാനം വോട്ടുനേടിയ ഇടതുപക്ഷ നേതാവ് ലുലാ ഡിസില്‍വ അടുത്ത പ്രസിഡണ്ടാകും. തീവ്ര വലതുപക്ഷ നേതാവും നിലവിലെ പ്രസിഡണ്ടുമായ ജെയിര്‍ ബോള്‍സനാരോക്ക് 49. 2 വോട്ടാണ് ലഭിച്ചത്. രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
ആദ്യഘട്ട തെരഞ്ഞെടുപ്പിലും ലുലക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 50 ശതമാനം വോട്ട് എന്ന യോഗ്യത മറികടക്കാന്‍ സാധിക്കാതിരുന്നതോടെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുകയായിരുന്നു. രണ്ടാം ഘട്ടം കഴിഞ്ഞതോടെ 50.9 ശതമാനം വോട്ട് നേടി 77കാരനായ ലുല വ്യക്തമായ ഭൂരിപക്ഷം നേടി അധികാരം ഉറപ്പിക്കുകയായിരുന്നു. ആമസോണ്‍ കാടുകളില്‍ വന്‍ തീപ്പിടുത്തമുണ്ടായപ്പോള്‍ നിസ്സംഗമായ സമീപനം സ്വീകരിച്ചതും ഗോത്ര വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിച്ചതും കൊവിഡ് കാലത്ത് ഒട്ടും ഗൌരവമില്ലാതെ പെരുമാറിയതുമാണ് ബോള്‍സനാരോയുടെ ജനപ്രീതിയില്‍ ഗണ്യമായ കുറവുവരുത്തിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇപ്പോള്‍ അധികാരത്തിലെത്തുന്ന ലുലാ ഡിസില്‍വ ബ്രസീലിന്‍റെ മുന്‍ പ്രസിഡണ്ടാണ്. വളരെയധികം ജനപ്രിയനായിരുന്ന ലുലാ 2002-ലാണ് ആദ്യമായി ബ്രസീലില്‍ അധികാരത്തിലെത്തുന്നത്. 2010 വരെ അധികാരത്തില്‍ തുടര്‍ന്ന ലുലക്കെതിരായി നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന് വരികയായിരുന്നു. പിന്നീട് 2018 ല്‍ ലുലയെ ജയിലിലടക്കുകയും ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. എന്നാല്‍ വലതുപക്ഷ ജഡ്ജിയായ സെര്‍ജിയോ മോറോ അദ്ദേഹത്തെ അന്യായമായി വിചാരണ ചെയ്തു എന്നതിന്റെ പേരില്‍ ലുലയുടെ ശിക്ഷാവിധികള്‍ റദ്ദാക്കിയതിനാല്‍ 2019 അവസാനത്തോടെയാണ് 580 ദിവസത്തെ ജയില്‍വാസം അവസാനിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വാണിജ്യഗ്രൂപ്പുകളുടെ പിന്തുണ ഉറപ്പാക്കാന്‍ ജെയിര്‍ ബോള്‍സനാരോ ശ്രമിച്ചപ്പോള്‍ തൊഴിലാളികള്‍ ന്യൂനപക്ഷങ്ങള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ലുല തന്‍റെ തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ മുന്നോട്ടുകൊണ്ടുപോയത്. വലതുപക്ഷ നയങ്ങള്‍ മൂലം ബ്രസീലിന് സംഭവിച്ച സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും പിന്തിരിപ്പന്‍ നയങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുമെന്ന് ലുലാ ഡിസില്‍വ പറഞ്ഞു.