തൊടുപുഴ: ഇടുക്കിയിലെ കിഴുകാനത്ത് ആദിവാസി യുവാവിനെ കളളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. എസ് എഫ് ഒയും ബി എഫ് ഒയും ഉള്‍പ്പെടെ ആറുപേരെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എസ് എഫ് ഒ അനില്‍കുമാര്‍, ബി എഫ് ഒ വി സി ലെനിന്‍, എന്‍ ആര്‍ ഷിജിരാജ്, വാച്ചര്‍മാരായ കെ എന്‍ മോഹനന്‍, കെ ടി ജയകുമാര്‍, ഡ്രൈവര്‍ ജിമ്മി ജോസഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ മാസം ഇരുപതിനാണ് കാട്ടിറച്ചി വില്‍ക്കാന്‍ കൊണ്ടുപോയി എന്നാരോപിച്ച് കണ്ണംപടി സ്വദേശി സരിന്‍ സജിയെ കിഴുകാനം ഫോറസ്റ്ററും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വന്‍മാവ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് സരിന്‍ പിടിയിലായത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. സരിന്റെ ഓട്ടോയില്‍നിന്ന് രണ്ട് കിലോ കാട്ടിറച്ചി കണ്ടെത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ഓട്ടോ ഒതുക്കിയിട്ട് ബസില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്ന സരിനെ വിളിച്ചുവരുത്തി കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് ആദിവാസി സംഘടനകള്‍ ആരോപിക്കുന്നത്. അറസ്റ്റിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സരിന്റെ കൈവശമുണ്ടായിരുന്നത് മ്ലാവിന്റെ ഇറച്ചിയാണെന്ന നിഗമനത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങളിലെ വീഴ്ച്ച മൂലം ഇത് രാസപരിശോധനയ്ക്ക് അയക്കാന്‍ കഴിഞ്ഞില്ല.