ഹൈദരാബാദ്: തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം. ബിജെപി ടിആര്‍എസ് വിടാന്‍ നിര്‍ബന്ധിക്കുന്നുവെന്നും കോടികള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ആരോപിച്ച് നാല് ടി ആര്‍ എസ് എംഎല്‍എമാര്‍ രംഗത്തെത്തി. എംഎല്‍എമാരുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സൈബരാബാദ് പൊലീസ് പൊലീസ് ബിജെപി ബന്ധമുളള നാലുപേരെ അറസ്റ്റ് ചെയ്തു. സതീഷ് വര്‍മ്മ, നന്ദകുമാര്‍, സിംഹയാജി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് വന്‍ തുക കണ്ടെത്തിയിട്ടുണ്ട്.
ടി ആര്‍ എസില്‍നിന്ന് ബിജെപിയിലേക്ക് മാറാന്‍ നൂറുകോടിയോളം വാഗ്ദാനം ചെയ്തു എന്നാണ് എംഎല്‍എമാര്‍ പൊലീസിന് നല്‍കിയ മൊഴി. അറസ്റ്റിലായ നന്ദകുമാര്‍ കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ സഹായിയാണെന്ന് ടി ആര്‍ എസ് ആരോപിച്ചു. തന്തൂര്‍ എംഎല്‍എ രോഹിത് റെഡ്ഡിയുടെ വീട്ടില്‍വെച്ച് ഡീല്‍ നടത്താനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ എംഎല്‍എമാര്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. രോഹിത് റെഡ്ഡി, ഗുവ്വാല ബലരാജ്, ഹര്‍ഷവര്‍ധന്‍ റെഡ്ഡി, റെഗ്ഗ കാന്ത റാവു എന്നിവരെ ബിജെപിയിലേക്കെത്തിക്കാനായിരുന്നു ശ്രമം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ഓപ്പറേഷന്‍ ലോട്ടസ് ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി രംഗത്തെത്തി. ടിആര്‍എസ് എംഎല്‍എമാര്‍ കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. എന്താണ് സംഭവിച്ചതെന്നോ, ആരാണ് അവരെന്നോ എനിക്ക് കൃത്യമായി അറിയില്ല. എല്ലാ വിശദാംശങ്ങളും മനസിലാക്കിയശേഷം ഞാന്‍ പ്രതികരിക്കും. കോണ്‍ഗ്രസില്‍നിന്നും ബിഎസ്പിയില്‍നിന്നും സി പി ഐയില്‍നിന്നുമെല്ലാം എംഎല്‍എമാരെയും നേതാക്കളെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് ടി ആര്‍ എസിന്റെ രീതിയാണ്'-ജി കിഷന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.