ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം പിയുമായ മനീഷ് തിവാരി. എന്തുകൊണ്ടാണ് പുതിയ കറന്‍സി നോട്ടുകളില്‍ ഡോ. അംബേദ്‌ക്കറിന്‍റെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് കെജ്രിവാള്‍ അവശ്യപ്പെടാതിരുന്നതെന്ന് മനീഷ് തിവാരി ചോദിച്ചു. 'അഹിംസ, ഭരണഘടനാവാദം, സമത്വവാദം എന്നിവക്കായി ഗാന്ധിജിയെ പോലെ അംബേദ്കറും പ്രവര്‍ത്തിച്ചതിനാല്‍ അദ്ദേഹത്തിന്‍റെ ചിത്രം ഗാന്ധിയോടൊപ്പം പതിപ്പിക്കുന്നാണ് ഉചിതമെന്ന്' മനീഷ് തിവാരി ട്വീറ്റ് ചെയ്തു. കറൻസികളിൽ ദൈവങ്ങളുടെ ഫോട്ടോ പതിപ്പിക്കുന്നത് സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. രൂപയുടെ മൂല്യം അതിവേഗം ഇടിഞ്ഞതോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ദുരിതത്തിലാണെന്ന് പറഞ്ഞതിന് ശേഷമാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇതിനുപിന്നാലെയാണ് മനീഷ് തിവാരിയുടെ പ്രതികരണം.
കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം അച്ചടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ ആവശ്യപ്പെടുമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയിരിക്കുന്നത്. ഒരു വശത്ത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടേയും മറുവശത്ത് ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റേയും ചിത്രം വെക്കണമെന്നാണ് ആംആദ്മി കൺവീനർ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ഇത് ഗുണകരമാവുമെന്നാണ് കെജ്‌രിവാൾ അവകാശപ്പെടുന്നത്. ഇന്തോനേഷ്യയിലെ കറൻസിയിൽ ഗണേശ ഭഗവാന്റെ ചിത്രമുണ്ടെന്നും എന്തുകൊണ്ട് നമുക്ക് അത് പിന്തുടർന്നുകൂടേയെന്നുമായിരുന്നു കെജ്രിവാളിന്റെ ചോദ്യം. ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചുകളഞ്ഞാല്‍ പോലും പോകാത്തത്ര വര്‍ഗീയ മാലിന്യമാണ് ബിജെപിയുടെ ബി ടീം നേതാവിലുളളതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യയുടെ മതേതര സങ്കല്‍പ്പത്തിനാണ് അരവിന്ദ് കെജ്‌റിവാള്‍ കളങ്കമേല്‍പ്പിക്കുന്നതെന്നും രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സങ്കല്‍പ്പത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിളളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ഏത് ശക്തിയെയും ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞ്, അവരെ ചൂലെടുത്ത് അടിച്ചോടിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.