ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടം തടയുന്നതിനുള്ള ബില്ല് പാസാക്കി തമിഴ്നാട് സര്‍ക്കാര്‍. ബിൽ നിയമമാകുന്നതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ നിയമവിരുദ്ധമാകും. ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബർ 1ന് ഗവർണർ ഒപ്പുവച്ച ഓൺലൈൻ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളുടെ ഏത് തരത്തിലുള്ള പരസ്യവും പ്രചാരണവും ഇനിമുതല്‍ നിയമവിരുദ്ധമാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്ഷം വരെ തടവുശിക്ഷ ലഭിക്കും. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ആപ്ലിക്കേഷന്‍സിലേക്ക് തുക കൈമാറരുതെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓണ്‍ലൈന്‍ ഗെയിം കളിച്ച് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യ കൂടിയതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ച് പഠിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപ്പോലെ ബാധിക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം ഗെയിമുകള്‍ വ്യക്തികളെ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നതിനോടൊപ്പം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഓർഡിനൻസ് തയാറാക്കിയത്. അതേസമയം, ഓണ്‍ലൈന്‍ ഗെയിം നിരോധിക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് തമിഴ്നാട്. നേരത്തെ തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.