മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെയുഡബ്ല്യുജെ പ്രസിഡന്റ് വിനീത എം വി. ശ്രീറാമിന് സുഖവാസമൊരുക്കിയ പോലീസും അതിനു കാഴ്ചക്കാരായി നിന്ന സർക്കാരും എന്ത് നീതിയാണ് ബഷീറിന് നൽകിയത്. മദ്യപിച്ചു നേരെ നില്ക്കാൻ പോലും ശ്രീറാമിന് കഴിഞ്ഞിരുന്നില്ല എന്നതിന് ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നിടത്താണ് ഈ അപഹാസ്യമായ വെളുപ്പിക്കൽ നാടകം അരങ്ങേറിയത് എന്നോർക്കണം. സ്വന്തം കുറ്റം മറയ്ക്കാൻ എന്ത് നെറികേടും ചെയ്യാൻ മടിയില്ലാത്ത ഇതേ ഐ എ എസുകാരനെയാണ് സർക്കാർ ഒരു ജില്ലയുടെ ഭരണാധികാരിയായി നിയമിക്കാൻ ധൈര്യപ്പെട്ടത് എന്നതും ഓർക്കണമെന്നും വിനീത ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ വാഹനമോടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതി. മദ്യം പ്രധാന വരുമാന മാർഗമായ ഒരു നാട്ടിൽ മദ്യപിക്കുന്നത് ഒരു കുറ്റമല്ല. പക്ഷെ മദ്യപിച്ചു വാഹനമോടിച്ചു ഒരു യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തുക എന്നത് ഒരു കുറ്റം തന്നെയാണ്. ആ കുറ്റം അധികാരം ഉപയോഗിച്ച് തേച്ചുമാച്ചു കളയേണ്ടുന്നതുമല്ല.
കെ എം ബഷീറിന്റെ കൊലപാതകിയെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് സർക്കാർ തലത്തിൽ ഉണ്ടായത്. ഉന്നത ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ കേസിൽ തുടക്കം മുതൽ ഉണ്ടായി. ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് ശാസ്ത്രീയമായ തെളിവിലൂടെ ഉറപ്പിക്കുക എന്നതായിരുന്നു കേസിൽ പ്രാഥമികമായി ചെയ്യേണ്ടിയിരുന്നത്. എന്നാൽ കുറ്റം ചെയ്തത് ഐ എ എസ് ഉദ്യോഗസ്ഥൻ ആണെന്ന് തിരിച്ചറിഞ്ഞത് മുതൽ കുറ്റം ഇല്ലാതാക്കുക എന്നതിനായിരുന്നു prime ഫോക്കസ്.
സ്വകാര്യ ആശുപത്രിയിൽ ശ്രീറാമിന് സുഖവാസമൊരുക്കിയ പോലീസും അതിനു കാഴ്ചക്കാരായി നിന്ന സർക്കാരും എന്ത് നീതിയാണ് ബഷീറിന് നൽകിയത്. രക്തപരിശോധന വൈകിപ്പിച്ചതിലൂടെ ശ്രീറാം മദ്യപിച്ചു എന്നതിന് തെളിവില്ലാതാക്കി. മദ്യപിച്ചു നേരെ നില്ക്കാൻ പോലും ശ്രീറാമിന് കഴിഞ്ഞിരുന്നില്ല എന്നതിന് ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നിടത്താണ് ഈ അപഹാസ്യമായ വെളുപ്പിക്കൽ നാടകം അരങ്ങേറിയത് എന്നോർക്കണം.
സ്വന്തം കുറ്റം മറയ്ക്കാൻ എന്ത് നെറികേടും ചെയ്യാൻ മടിയില്ലാത്ത ഇതേ ഐ എ എസുകാരനെയാണ് സർക്കാർ ഒരു ജില്ലയുടെ ഭരണാധികാരിയായി നിയമിക്കാൻ ധൈര്യപ്പെട്ടത് എന്നതും ഓർക്കണം. നിയമങ്ങൾ ഉണ്ട് എന്നതും അത് വെള്ളം ചേരാതെ പാലിക്കേണ്ടതും സാധാരണക്കാർ മാത്രമാണ് എന്ന സന്ദേശമാണ് ഇതിലൂടെ നൽകപ്പെടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക