ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കാന്‍ രൂപീകരിച്ച അന്വേഷണ ഏജന്‍സി പിരിച്ചുവിട്ടു. 24 വര്‍ഷം മുന്‍പ് രൂപീകരിച്ച മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജന്‍സി (എംഡിഎംഎ) യാണ് പിരിച്ചുവിട്ടത്. സി ബി ഐയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന എംഡിഎംഎയില്‍ വിവിധ കേന്ദ്ര സുരക്ഷാ ഏജന്‍സികളില്‍നിന്നുളള ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചിരുന്നു. ഏജന്‍സി പിരിച്ചുവിടാനുളള ഉത്തരവ് മെയ് മാസത്തിലാണ് പുറപ്പെടുവിച്ചത്. പൂർത്തിയാക്കാത്ത അന്വേഷണം സി ബി ഐയുടെ മറ്റൊരു യൂണിറ്റിന് കൈമാറിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
1998-ല്‍ എം സി ജെയ്ന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് എംഡിഎംഎ രൂപീകരിച്ചത്. രണ്ടുവര്‍ഷമായിരുന്നു ഏജന്‍സിയുടെ കാലാവധി. എന്നാല്‍ തുടര്‍ന്നുളള വര്‍ഷങ്ങളില്‍ അതിന്റെ കാലാവധി നീണ്ടിക്കൊണ്ടുവരികയായിരുന്നു. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താന്‍ ഏജന്‍സിക്ക് സാധിച്ചില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതികളുടെ ബാങ്കിംഗ് ഇടപാടുകള്‍ ഉള്‍പ്പെടെ കേസിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിവരങ്ങള്‍ തേടി ശ്രീലങ്ക, യുകെ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് 24 കത്തുകള്‍ ഏജന്‍സി അയച്ചിരുന്നു. അവയില്‍ ഇരുപത് എണ്ണത്തിന് വിശദീകരണം ലഭിച്ചു. എന്നാല്‍ അതില്‍നിന്ന് കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. ഇതോടെയാണ് ഏജന്‍സി പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്നാണ് വിവരം. 1991 മെയ് 21-നാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ശ്രീപെരുംപുത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന സ്ഫോടനത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്. എൽ ടി ടി ഇ അംഗമായ തേന്മൊഴി രാജരത്നമാണ് ചാവേറായി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്.