വിജയവാഡ: സിപിഐ ദേശീയ കൗണ്‍സിലിലേക്ക് 7 പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ. രാജന്‍, ജി. ആര്‍. അനില്‍, പി. പ്രസാദ്, ജെ ചിഞ്ചുറാണി, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യൂ തോമസ്, പി. പി. സുനീര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി സത്യന്‍ മെകേരിയും എത്തും. അതേസമയം, മുന്‍ മന്ത്രി സുനില്‍ കുമാര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. കാനം പക്ഷത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സുനില്‍ കുമാറിനെ ഒഴിവാക്കിയാതെന്നാണ് സൂചന. പന്ന്യന്‍ രവീന്ദ്രന്‍, എന്‍. അനിരുദ്ധന്‍, ടി. വി. ബാലന്‍, സി. എന്‍. ജയദേവന്‍, എന്‍. രാജന്‍, കെ. ഇ. ഇസ്മായില്‍ എന്നിവര്‍ ദേശിയ കൗണ്‍സിലില്‍ നിന്നും ഒഴിവായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജയെ തന്നെ തെരഞ്ഞെടുത്തു. ഡി രാജക്കെതിരെ കേരളഘടകം കടുത്ത വിമര്‍ശനം ഉന്നയിച്ചെങ്കിലും നേതൃമാറ്റം ഉണ്ടാകാനിടയില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിക്കുന്നത്. ദേശിയ നേതൃത്വം അലസത കാണിക്കുന്നുവെന്നാണ് ഡി രാജക്കെതിരായ പി രാജീവിന്‍റെ വിമര്‍ശനം. പദവികള്‍ അലങ്കാരമായി കൊണ്ടു നടക്കരുതെന്നും നേതൃപദവിയിലിരിക്കുന്നവര്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും കേരളാഘടകം വിമര്‍ശനം ഉന്നയിച്ചു. എന്നാൽ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കാനിരിക്കെ രാജക്കെതിരായ വിമര്‍ശനം രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കൊല്ലം പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്ത സുധാകർ റെഡ്ഡി ആരോഗ്യകാരണങ്ങൾ മാറിയപ്പോഴാണ് ഡി. രാജ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.