ബാംഗ്ലൂര്‍: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പോകുന്ന മുതിര്‍ന്ന നേതാക്കളുടെ വിടവ് നികത്താന്‍ പാര്‍ട്ടിയില്‍ നിരവധി പ്രവര്‍ത്തകരും നേതാക്കളുമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു പോയ ജ്യോതിരാദിത്യ സിന്ധ്യ, ഗുലാം നബി ആസാദ് എന്നിവരുടെ പേരുപറഞ്ഞുകൊണ്ടാണ് ജയറാം രമേശിന്‍റെ പ്രതികരണം. ഭരത് ജോഡോ യാത്ര കോണ്‍ഗ്രസിന്‍റെയും രാഹുല്‍ ഗാന്ധിയുടെയും പ്രതിച്ഛായയില്‍ വലിയ തോതിലുള്ള മാറ്റമാണുണ്ടാക്കിയതെന്നും ജയറാം രമേശ് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടല്ല ഭാരത് ജോഡോ യാത്ര നടത്തുന്നത്. രാജ്യത്തെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍ട്ടിയില്‍ യുവജനങ്ങളുടെ പങ്കാളിത്തം കൂടിവരികയാണ്. ഇത് കോണ്‍ഗ്രസിന് കൂടുതല്‍ ഊര്‍ജം നല്‍കുന്ന കാര്യമാണ്. വരും ദിവസങ്ങളിൽ നിരവധി യുവാക്കൾക്ക് പാർട്ടിയിൽ നിർണായക ചുമതലകൾ ലഭിക്കും. ബിജെപിയുടെ ഉയര്‍ത്തിപ്പിടിച്ച പ്രതിച്ഛായ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ വിഷയം ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ പോലും അടുത്തിടെ പൊതുവേദിയില്‍ സംസാരിച്ചതാണ്. ബിജെപിക്ക് ഈ വസ്തുത അംഗീകരിക്കേണ്ടി വരും - ജയറാം രമേശ് പറഞ്ഞു. അതേസമയം, ഭാരത് ജോഡോ യാത്ര പാര്‍ട്ടിക്കുള്ളില്‍ ഒരു ആവേശം സൃഷ്ടിച്ചിട്ടുണ്ടെന്നും ഇത് എങ്ങനെ നിലനിര്‍ത്തികൊണ്ട് പോകാമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.