അമൃത്സര്‍: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. മാൻസ പോലീസ് മറ്റൊരു കേസിൽ ഗോയിൻദ്‌വാൾ സാഹിബ് ജയിലിൽ നിന്ന് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയിലാണ് ദീപക് രക്ഷപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. സിദ്ധു മൂസേവാല വധത്തിന്‍റെ മുഖ്യസൂത്രധാരനായ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയാണ് ദീപക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദു മൂസേവാല കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നു.
അധികം വൈകാതെ തന്നെ ദീപികിനെ പിടികൂടുമെന്നും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നും ബതിന്ദാ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ മുഖ്‌വീന്ദർ സിംഗ് പറഞ്ഞു. മാന്സ പൊലീസ് ദീപകിനെ സ്വകാര്യ വാഹനത്തിലാണ് കൊണ്ടു പോയതെന്നും കൈവിലങ്ങ് ഉപയോഗിച്ചിരുന്നില്ലെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിൽ വെച്ചാണ് സിദ്ദുസെവാല വെടിയേറ്റ് മരിച്ചത്. സുഹൃത്തിനും ബന്ധുവിനുമൊപ്പം ജവഹർ കെ ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴാണ് അദ്ദേഹത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. മൂസെവാലെയുടെ ശരീരത്തില്‍ നിന്നും 24 വെടിയുണ്ടകളാണ് പുറത്തെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ പ്രതികള്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാനും പദ്ധതിയിട്ടതായി പഞ്ചാബ് പൊലീസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സിദ്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ കപില്‍ പണ്ഡിറ്റാണ് പൊലീസിന്റെ ചോദ്യംചെയ്യലിനിടെ ഇക്കാര്യം പറഞ്ഞത്. സല്‍മാന്‍ ഖാനെ കൊലപ്പെടുത്താനായി ദിവസങ്ങളോളം ഗുണ്ടാസംഘം മുംബൈയില്‍ തങ്ങിയെന്നും നടന്റെ വീടും പരിസരവും നിരീക്ഷിച്ചെന്നും പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദീപക് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.