പാറ്റ്‌ന: എന്‍ ഐ എയും ഇഡിയുമടക്കമുളള ഏജന്‍സികളുടെ റെയ്ഡിനുപിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ഏറ്റവും വഷളായ സംഘടന ആര്‍ എസ് എസ് ആണെന്നും അതിനെയാണ് ആദ്യം നിരോധിക്കേണ്ടതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പോപ്പുലര്‍ ഫ്രണ്ടിനെപ്പോലെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ആര്‍ എസ് എസുള്‍പ്പെടെയുളള എല്ലാ സംഘടനകളെയും നിരോധിക്കണം. ആര്‍ എസ് എസിനെ ആദ്യം നിരോധിക്കണം. കാരണം പോപ്പുലര്‍ ഫ്രണ്ടിനേക്കാള്‍ വഷളായ സംഘടനയാണ് ആര്‍ എസ് എസ്. മുന്‍പ് രണ്ടുതവണ ആര്‍ എസ് എസിനെ നിരോധിച്ചിട്ടുണ്ട്. അവരെ ആദ്യമായി നിരോധിച്ചത് ഉരുക്കുമനുഷ്യന്‍ സര്‍ദ്ദാര്‍ വല്ലഭ് ഭായ് പട്ടേലാണ്'-ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനയെ നിരോധിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെ കൂടാതെ, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, എന്‍ സി എച്ച് ആര്‍ ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നീ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഭീകരപ്രവര്‍ത്തനം നടത്തിയെന്നും ഐ എസ് അടക്കമുളള ഭീകരസംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്‌തെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം.